കല്യാണിഒരു കളഞ്ഞു കിട്ടിയ പേരാണ്. ആരുടെയോ നിനവുകളിൽ അധിവസിച്ചിരുന്ന ഒരു പേര്. ഒന്ന് രണ്ട് കൊല്ലം മുൻപ് പഠിച്ചിരുന്ന കോളേജ് ലൈബ്രറിയിൽ വച്ച് ആദ്യമായി ഈ പേരെന്റെ കൈയിൽ ഏല്പിച്ചപ്പോൾ.. എനിക്ക് കൗതുകം തോന്നി. ലൈബ്രറിയിൽ വന്നും പോയി യും തമ്മിലുള്ള പരിചയം ഉതാത്തമായൊരു ബന്ധമായി പരിണമിച്ചിരുന്നു. പുസ്തകങ്ങളും കവിതകളും സാമൂഹികകാര്യങ്ങളുമായി സംസാരം ദിവസേനെ മുറുകിക്കൊണ്ടേ ഇരുന്നു. അങ്ങനൊരു ദിവസം വളരെ യാതൃശ്ചികമായി അവരെന്നോട് ചോദിച്ചു. “നീയെനിക്കൊരു കഥയെഴുതി തരുവോ? ഉള്ളിൽ ചിലതുണ്ട് പക്ഷെ എഴുതി ഫലിപ്പിക്കാനാവും എന്ന ആത്മവിശ്വാസവും ധൈര്യവും എനിക്കില്ല.”
കണ്ണുകളിൽ മാത്രം നോക്കി സംസാരിക്കാറുണ്ടായിരുന്ന വ്യക്തി. ആദ്യമായി മുഖം തിരിഞ്ഞു നിന്നു. ലൈബ്രറിയുടെ ആളൊഴിഞ്ഞ കോണിൽ.
എന്തൊക്കെയോ പുസ്തകങ്ങൾ പരതുന്നത് പോലെ നിന്നവർ പറഞ്ഞു തുടങ്ങി.
“ഒരു കുഗ്രാമത്തിലാണ് എന്റെ വീട്, കൂലിപ്പണിക്കാരായ മാതാപിതാക്കൾ,വിവാഹ പ്രായം തികഞ്ഞു നിക്കുന്ന പെൺകുട്ടികൾ.
എല്ലാവരേം പൊന്നും പണവും കൊടുത്ത് കെട്ടിച്ചയക്കാനുള്ള അപ്പച്ചന്റെ ബുദ്ധിമുട്ടു മനസിലാക്കിയിട്ടോ ന്തോ. ഒരാൾ മഠത്തിൽ ചേർന്നു. അന്ന് ഞാൻ പ്രീഡിഗ്രിക്കു പഠിക്കുന്നു. നന്നായി പഠിക്കണം അപ്പച്ചനേം അമ്മച്ചിയേയും സഹായിക്കണം എന്നതായിരുന്നു ഉള്ളു നിറയെ ആഗ്രഹം. അപ്പച്ചനെ കൊണ്ടാവും വിധമാവർ വേണ്ടതൊക്കെ ചെയ്യുന്നുമുണ്ട്. അങ്ങനെ ദിവസങ്ങൾ മുന്നോട്ട് പോക്കൊണ്ടേ ഇരുന്നു.. ഒരു ദിവസം തൊട്ടപ്പുറത്തെ വീട്ടിലെ പയ്യൻ ഒരു പ്രഖ്യാപനം നടത്തി “ഞാൻ കെട്ടുന്നുണ്ടെ അതവളെ മാത്രമായിരിക്കും” ധൈര്യപൂർവം വന്നവൻ പെണ്ണും ചോദിച്ചു.
4 ആം ക്ലാസ്സിൽ പടുത്തം നിർത്തിയ അവനും +2 കഴിഞ്ഞു നിക്കുന്ന അവളും തമ്മിലുള്ള, വിദ്യാഭ്യാസ അന്തരങ്ങളെക്കൾ. അവർ തമ്മിലുള്ള പ്രായ -ആശയ വ്യത്യാസങ്ങളെക്കാൾ. അപ്പച്ചൻ ശ്രദ്ധിച്ചത് അവന്റെ ചങ്കുറ്റത്തെയാണ്.
ഒക്കെയറിഞ്ഞു വന്നവൻ. പെണ്ണിനെ പഠിപ്പിച്ചോളാം എന്ന വാക്കും. ആര്ഭാടങ്ങളൊന്നുമില്ലാതെ. ആ വിവാഹവും നടന്നു. അധികം കാലങ്ങൾ ആവുന്നതിനു മുന്നേ അതവസാനിച്ചു. മകന്റെ ഷണ്ഡത്വം അംഗീകരിക്കുന്നതിനേക്കാൾ. വന്നുകയറിയവളെ കഴിവില്ലാത്തവൾ എന്ന് മുദ്രകുത്താനായിരുന്നിരിക്കാം ബാക്കിയെല്ലാവര്കും ഇഷ്ടം.
പ്രാരാബ്ധത്തിന്റെ പടുകുഴിയിൽ വീണുകിടക്കുന്നാ ആ വീട്ടിലേക്കു അവൾ വീണ്ടും പുനരധിവസിക്കപ്പെട്ടു.. അപ്പച്ചനും അമ്മച്ചിക്കും കൂടെപ്പിറന്നോർക്കും ഞാൻ ഒരു ബാധ്യത ആവാൻ പാടില്ലാലോ. അങ്ങനെയാണ് ഡിഗ്രി എടുക്കുന്നതും, MSW ചെയ്യുന്നതും ശേഷം. ബാംഗ്ലൂരിന്റെ തിരക്കുകളിലേക്ക് ചേക്കേറിയതും.
അടുക്കുകൾ തെറ്റിയിരുന്ന ആ പുസ്തകം തിരികെ വെച്ചവർ എന്റെ നേർക്കു പുഞ്ചിരിച്ചു നിന്നപ്പോൾ ഒരായിരം നുറുങ്ങുകളായി ന്റെ ഹൃദയം പൊട്ടി ചിതറിയ പോലെ തോന്നിയെനിക്ക്. “ഇതാണ് കഥ. എനിക്ക് ഇതൊന്ന് എഴുതി തരോ? “എഴുതി തരാം ന്ന് വാക്കുകൊടുത്ത് തിരികെ നടക്കാനൊരുങ്ങിയപ്പോൾ അടുത്ത സെഷൻ തുടങ്ങാനുള്ള ബെൽ അടിച്ചിരുന്നു. ഒരായിരം ചിന്തകൾ ചിതകളായി മനസ്സിൽ കത്തിയെരിയുന്നുണ്ടായിരുന്നു. പുറത്തേക്ക് ഇറങ്ങാൻ തുടങ്ങയപ്പോഴേക്കും പുറകിന്ന് വിളിച്ചു “കല്യാണി”!!
അടുത്ത് ചെന്നപ്പോൾ ന്റെ കൈപിടിച്ച് പറഞ്ഞു “ആരോടും പറഞ്ഞിട്ടില്ല.
നിന്റെ സംസാരവും ..ഇഷ്ടങ്ങളും ചിരിയുമൊക്കെ കണ്ടപ്പോ. ന്തോ നിക്ക് പണ്ടത്തെ എന്നെ ഓർമവന്നു.. വല്ലാത്തൊരു ആത്മബന്ധമോ ഇഷ്ടമോ ഒക്കെ തോന്നി. ഒരുപക്ഷെ അന്നെനിക്ക് ഒരു കുട്ടയുണ്ടായിരുന്നെങ്കിൽ. നിന്റെ പ്രായം ഉണ്ടാവുമായിരുന്നു. ആ ഒരു വാത്സല്യം തോന്നുന്നു നിന്നോട്.” കല്യാണി, എനിക്കിഷ്ടപ്പെട്ട പേരാണ് അവൾക്കായി കാത്തുവച്ചതുപോലെ. “നിന്നെ എനിക്ക് നിന്നെ ഈ പേര് വിളിക്കാനാണ് ഇഷ്ടം.!” എന്‍റെ കണ്ണ് നിറഞ്ഞുതുടങ്ങിയിരുന്നു. പുറത്തേക്കൊഴുകും മുൻപേ. ഞാൻ തിരിച്ചു നടന്നു. ഓരോ പടവുകൾ കയറുമ്പോഴും മനസു നിറയെ ആ ശബ്ദമായിരുന്നു. ഇത്രയും വാത്സല്യത്തോടെ അമ്മയല്ലാതെ ഇതാദ്യമായാണ് ഒരാൾ വിളിക്കുന്നത്.
ന്റെ ക്ലാസ്സ് തീരുന്നതിനു മുന്നേ താത്കാലിക ലൈബ്രേറിയൻ ആയിരുന്ന അവർ പോയിരുന്നു. ലൈബ്രറി മിസ്സ് എന്ന ഔപചാരിക വിളിപ്പേരല്ലാതെ യഥാർഥത്തിലുള്ള പേരും മേൽവിലാസമോ തിട്ടമില്ല, കയ്യിലുണ്ടായിരുന്ന ഫോൺ നമ്പർ ഏതോ ചവറുകൂനകൾക്കടിയിൽ പെട്ടിട്ടുണ്ടാവാം. നിശ്ചയമില്ല.
ഇനി കണ്ടുമുട്ടുമോ എന്നറിയില്ല. കാലങ്ങൾ എത്ര പിന്നിട്ടാലും. ഒരു കഥയായി ഏതെങ്കിലും ഒരു മാഗസിന്റെ അകത്തളത്തിൽ വായിക്കാൻ അവർക്ക് ഭാഗ്യമുണ്ടാവട്ടെ. അതിലൂടെ എന്നെ ഓർക്കാനും.
നാളുകൾക്കിപ്പുറം വീണ്ടും ആ കോളേജ് അങ്കണത്തിലേക്കു കടന്നു ചെന്നപ്പോൾ “കാലഹരണപ്പെട്ട ഓർമകത്താളുകൾക്കകത്തി-
രുന്നാ ആ വിളി വീണ്ടുമെന്നെ നൊമ്പരപെടുത്തുന്ന പോലെ.!!