നറുമണം പടർത്തും പനിനീർ കുസുമത്തിൽ
ചുണ്ടത്തണയും ശലഭമായിരുന്നു അവൾ
അവളുടെ ജീവിതയാത്രയിലുടനീളെയു
ടയാത്ത മൺചിരാതുകളായിരുന്നു
അന്നവളതൊക്കെയും ഒരിക്കലും മായാത്ത
വർണചിത്രങ്ങളായ് ധരിച്ചിരുന്നു
സൗഹൃദത്താലവളോരോരോ പൂവിലും
പാറിപ്പറന്നു മധുനുകർന്നു
മുമ്പോട്ടുനീങ്ങുവാനവൾക്കാശ കൊടുത്തതാ-
സ്‌നേഹത്തിൻ ലഹരിയായിരുന്നു
ആ സ്‌നേഹമവളുടെ എല്ലാമെല്ലാമായ്
ധരിച്ചൊരു കാലമായിരുന്നു, എന്നാലിന്ന്-
പൊട്ടിത്തകർന്നൊരു മൺചിരാതിന്റെ
മട്ടും മനസ്സുമാണവൾക്ക്
അവളുടെ ചിത്രങ്ങളോരോന്നോരോന്നായ്
പെട്ടെന്നുതന്നെ മായാൻ തുടങ്ങി
കാലമാം ധരണിയിൽ വാടിത്തളർന്നൊരു
പനിനീർപ്പൂവിനെപ്പോലെയാണിന്നവൾ
ഒപ്പം ചിരിക്കുന്ന തൻനിഴൽ പോലും
ഉഗ്രവിപത്തെന്നു നിനച്ചു ഭയക്കുന്നിവൾ
മനുജന്റെയനീതികൊണ്ടമ്പേറ്റു വീണൊരു
പേടമാനിനെപ്പോലെയാണിന്നവൾ
എത്രയാകിലുമവൾ കഴിഞ്ഞതൊന്നുമേ
വിസ്‌മരിച്ചീടില്ല എന്നാരറിഞ്ഞു.
മനസ്സിന്റെയുളളിലൊരു തേങ്ങലായ് എപ്പോഴും
അവളുടെ ഹൃത്തിലതു നിറഞ്ഞീടുന്നു.
ആരിവളാരിവളെന്നു നിങ്ങൾ തേടവേ
അവൾതന്നെയാണിതവൾ തന്നെയാണെന്ന്
എന്റെയീ ജീവിതയാത്രയിലുമെന്നും
ഓർമകൾമാത്രം നൽകി കടന്നുപോ-
മാളോടൊന്നേ ഞാൻ പറയൂ എങ്കിലും…
നേരുന്നു ഞാനൊരായിരം നന്ദി, നന്ദി, നന്ദി.
Generated from archived content: poem1_aug27_05.html Author: vineetha_vijayan
Click this button or press Ctrl+G to toggle between Malayalam and English