മോഹങ്ങൾ താലോലിച്ചു വളർത്തിയെടുത്തൊരു
മോഹസ്വപ്‌നം കണ്ടു മെയ്‌മറന്നിരിക്കവെ
എന്തിനു തപാൽകാരൻ-ദുഷ്‌ടൻ-എത്തിച്ചുതന്നു
എന്റെയോമനയുടെ കല്യാണക്കുറിമാനം!
അവൾ തൻ മന്ദസ്‌മിതത്തൂമധു രുചിക്കവെ
അശുഭവാർത്തക്കതു നാന്ദിയെന്നറിഞ്ഞില്ല
ആകയാലെനിക്കിന്നു നേരിട്ട ദുരന്തത്തി-
ലാത്മാർഥാനുശോചനം ഞാൻ തന്നെ കുറിച്ചേക്കാം
പുലർകാലത്തിൽ തുടുപ്പപ്പടി കട്ടു മധു
പുരട്ടി മദോന്മത്തമാക്കിയോരാചുണ്ടുകൾ
വിടർത്തി നാവോതിയ വാഗ്‌ദാനവർഷങ്ങളിൽ
തേടിയൊരർഥം വെറുമനർഥമായിരുന്നോ!
Generated from archived content: poem1_apr20_07.html Author: unni_varyathu