കവിയരങ്ങ്‌

മാനസമണിത്തട്ടിൻ വർണ്ണരാജികൾ വിരി-

ച്ചാമോദം പകർന്നൊരാ മോഹന സായാഹ്നമേ,

കവിയരങ്ങിൻ ഭാവഭംഗിയിൽ ലയിക്കവേ

അഭൗമമേതോ ലോകത്തേറ്റിയ പ്രതീതിയായ്‌.

മാനസം പ്രസാദത്തിൻ ദീപ്‌തിയിൽ ജ്വലിക്കയും

ചേതനയോലും കാവ്യശീലുകളൊഴുകിയും

ആത്മനൊമ്പരങ്ങളായുൾപ്പുളകങ്ങൾ ചിന്താ-

ധാരയായ്‌, പരിഹാസനോവുകൾ, ഇന്നിന്റെയീ-

ലോകപതനങ്ങൾ, കുന്തിയും ശ്രീയേശുവും

കവിമാനസം-വിരഹാഗ്നിയും-മാതൃത്വത്തിൻ

മോഹനപ്രതീക്ഷകൾ ഈ വിധമലതല്ലി-

യെത്രകാവ്യശീലുകൾ അത്യന്തം മനോജ്ഞമായ്‌.

ഞാനുമാസുമോഹനമാനന്ദക്കടലിലെ

വെൺനുരയൊന്നായലതല്ലിയും രസിച്ചീലേ?

അവിടെ പ്രശോഭിച്ച ഭാവസൗന്ദര്യകാന്തി-

ക്കൊത്തീയുലകവും മാറുകിൽ സ്വർഗ്ഗം ഭൂവിൽ.

ശ്രവണപഥത്തിലൂടെത്തിമാനസത്തിലും

പതിഞ്ഞെന്നാലും നമ്മൾ നടപ്പൂ വഴിതെറ്റി.

എങ്കിലും സർഗ്ഗാത്മകഭാവങ്ങളെക്കാലവും

മർത്യചേതസ്സുക്കളെത്തെളിപ്പൂ വിശുദ്ധിയിൽ.

അക്ഷരമല്ലോ അർഥകാന്തിയിൽ വിശ്വത്തിന്റെ

ഹൃത്തടം ജ്വലിപ്പിച്ചു അമരത്വമായ്‌ നിൽപ്പൂ.

അക്ഷരമെക്കാലമുൾക്കണ്ണുകൾ ജ്വലിപ്പിച്ചും

ചിന്താധാരയിൽ ദീപനാളമായ്‌ വിളങ്ങിയും

ഇരുളും വെളിച്ചവും തങ്ങുമീയുലകത്തി-

ലാത്മഹർഷത്തിൻ ഗന്ധസൂനങ്ങളുതിർത്തുന്നു.

അന്നത്തെ സായാഹ്നത്തിൽ കാവ്യരസാമൃത-

ധാരയിൽക്കുളിർപ്പിച്ച കവിമിത്രങ്ങൾ ചിത്തേ,

കരയിപ്പിച്ചും, ഹർഷലീലയിൽ രസിപ്പിച്ചും

കാരുണ്യ-രൗദ്ര-വീരരസത്താൽത്തരിപ്പിച്ചും

സാർഥരായ്‌-സംതൃപ്‌തരായ്‌-നന്മതൻ വക്താക്കളായ്‌

ഇപ്പോഴും നിന്നു സർഗ്ഗഗീതമാലപിക്കുന്നു.

സ്വാനുഭൂതിതൻ ദിവ്യലോകത്തേറ്റിയ കാവ്യ-

സംഗമത്തിനു ഹൃദ്യം ചാർത്തുന്നു സ്‌മൃതീമാല്യം

ഭാവഭാസുരകാന്തിയേറ്റേറ്റു പ്രബുദ്ധമായ്‌

വീണ്ടും വന്നണയുക മോഹന സായന്തനം.

Generated from archived content: poem3_sept22_05.html Author: theresa_peeter

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here