കാണുവാനാശിച്ചെൻ മിഴികൾ തേടുവതു-
നിൻ മുഖം മാത്രമാണല്ലോ.
കേൾക്കാൻ കൊതിക്കുമെൻ കാതുകൾ-
കേട്ടതു നിൻ സ്വരം മാത്രമാണല്ലോ.
പറയുന്ന മൊഴികളിലോരോന്നും മൊഴിവതു-
നിൻ മൊഴി മാത്രമാണല്ലോ.
വിടരുമീ പനിനീർപൂവിൻ ദളങ്ങളിൽ
കണ്ടു ഞാൻ നിൻ മുഖബിംബം.
പാദസരത്തിന്റെ മണികൾ കിലുങ്ങുമ്പോൾ
കേട്ടു ഞാൻ നിൻ സുന്ദര നാദം.
പൊഴിയുന്ന മൊഴികളിലോരോന്നും ഊറിയതു-
നിൻ മധു മൊഴികളാണല്ലോ.
അടരുന്ന മഴയിലെ തുളളിയിലുളളതു-
നിൻ സ്‌നേഹ ബാഷ്‌പമാണല്ലോ.
എന്നോയെൻ കരങ്ങൾ ഗ്രഹിച്ചതു പിന്നെയും-
നിൻ തൂവൽക്കരങ്ങളാണല്ലോ.
പൊഴിയുന്ന മഞ്ഞുകണങ്ങളാൽ
നീയെന്നെ മാറോടു ചേർക്കയാണെന്നോ.
കാറുകൾ നിറഞ്ഞൊരാ മാനത്തു കണ്ടു ഞാൻ-
മഴവില്ലിൽ നിൻ സ്വപ്‌നവർണ്ണം.
മിന്നിത്തെളിയുന്ന മിന്നാമിനുങ്ങിന്റെ-
കനലിൽ ഞാൻ കണ്ടു നിൻ സ്‌നേഹം.
നീലക്കടലിന്റെ തിരകളിൽ കണ്ടു ഞാൻ
അടങ്ങാത്ത നിന്നിലെ ദാഹം.
ഒടുവിലൊരു നാളിൽ ഞാൻ-
പിരിയാനൊരുങ്ങവേ അറിയാതറിഞ്ഞുവെന്നുളളം
പിരിയുവാനാവില്ല അത്രമേൽ നിന്നെ ഞാൻ
സ്‌നേഹിച്ചു പോയിരുന്നല്ലോ.
Generated from archived content: poem8_july20_05.html Author: sindhu_va