അക്വേറിയത്തിലെ മത്സ്യംപോലെ
സ്വപ്നഭംഗത്തിന്റെ
ചില്ലുകളിൽ തട്ടി
മടങ്ങുകയാണ് മനസ്സ്
കൃത്രിമ പച്ചപ്പിന്റെ സൂചിയിലകളിലോ
സുഖദ സ്പർശം?
ഉരുളൻ കല്ലുകളിൽ
തെന്നിനീങ്ങുന്ന സ്ഥലജല വിഭ്രാന്തി
കുതിച്ചുയരുമ്പോൾ
നഷ്ടമാകുന്ന ആകാശനീലിമ
ഇളകിയൊഴുകുമ്പോഴും
നീന്തിത്തുടിക്കുമ്പോഴും
പാരതന്ത്ര്യത്തിന്റെ കാണാച്ചരട്
കാഴ്ചക്കാരുടെ കുളിർദർശനത്തിനായ്
ചില്ലുകൂട്ടിലടച്ചൊരു ജീവിതം
ബഹുലതകളില്ലാത്ത സഹവാസത്തിലും
ആരോ കനിഞ്ഞേകിയ ഇണസ്പർശത്തിലും
ഒതുക്കപ്പെടുകയാണു ജീവിതം
തളക്കപ്പെടുകയാണു ജീവിതം.
Generated from archived content: poem4_dec17_05.html Author: rajan_kottappuram