ആനകളാനകളഴകിന്റെ മൂർത്തികൾ!
ആനകളാനകളടിചത്തമൂർത്തികൾ!
മയിലാടും കാടിന്റെയോമനയുണ്ണികൾ
കിളിപാടും കാടിന്റെയോമൽത്തിടമ്പുകൾ
കുളിർകോരും ചോലയിൽ നീന്തിക്കുളിച്ചവർ
ഇല്ലിമുളം കാടിന്റെ തണലിൽ ശയിച്ചവ-
രവരിതാ നടക്കുന്നു-നാടിനിടവഴികളി
ലവരിതാ നടക്കുന്നു-കൈ,കാലിൽ ചങ്ങല!
കുടമണി കിലുക്കിയും ചങ്ങല കിലുക്കിയു-
മടിവച്ചു നീങ്ങുന്നു-കാണുക രസിക്കുക.
ഇത്തിരിപ്പോന്നവനൊത്തിരിപ്പോന്നോനെ
കുത്തിയും കൊന്നും ഭരിപ്പൂ-രസിക്കുക!
അൽപായുസ്സുളള മനുഷ്യന്റെയൽപം
രസത്തിനു-കൊഴുപ്പിനു-പെരുത്തുടലുളെളാരീ-
യാനയെത്തന്നെ തിരഞ്ഞെടുത്തുളളനിൻ
കണ്ടുപിടുത്ത കാപട്യം ഭയങ്കരം
കണ്ടുമടുത്തു ഞാനുണ്ടു നിൽക്കുന്നിതാ
മിണ്ടുവാൻ വയ്യാതനങ്ങാതെ നിൽപൂ.
അഞ്ചാറു ആളുകൾ കേറി-പ്പുറം കേറി
പഞ്ചാരി മേളം പൊടിപൊടിക്കുന്നതിൻ
ഉജ്വലകലാകേളി കേട്ടുമടുത്തു ഞാ-
നുണ്ടുനിൽക്കുന്നിതാ-നിശ്ചലം-നിർമമം.
ഇക്രൂരതക്കില്ല, മാപ്പ് യെന്നാകിലും
മാപ്പുചോദിക്കുന്നു-മാപ്പ്-മാപ്പ്-മാപ്പ്.
ഒരുനാളെൻ കരിവരാ, നിൻമുന്നിൽ നിൽക്കും ഞാൻ
കൈകെട്ടി-നിന്നനിലയിലെ നിൽക്കും ഞാൻ
അന്നേരമെന്നെ നീ കുത്തണം-കൊല്ലണം
നിൻകൊമ്പിലെന്നു ഞാൻ പിടപിടയ്‌ക്കുന്നുവൊ
ക്രിസ്‌തുകുരിശിങ്കലെന്നപോൽ പിടയ്‌ക്കുന്നുവൊ
അന്നു ഞാൻ-ഞ്ഞാനാകും അന്നു നീ നീയാകും.
അന്നു നാം നമ്മളൊന്നായിലയിച്ചിടും
അന്നെന്റെ ദൗത്യം സഫലമായിത്തീർന്നിടും.
Generated from archived content: poem1_may17.html Author: r_nambiyath
Click this button or press Ctrl+G to toggle between Malayalam and English