ഒരു ദിവസം രാവിലെ എണീറ്റപാടെ മൃഗരാജാവായ സിംഹം വലിയ ദേഷ്യത്തിലായിരുന്നു. കാരണമെന്തെന്നല്ലേ? കേട്ടോളൂ!
സിംഹത്തിന് ദുസ്സഹമായ വായ്‌നാറ്റമുണ്ടെന്ന് അതിന്റെ ഇണ പറഞ്ഞു. കോപം നീക്കാൻ കുറെനേരം അലറി. എന്നിട്ട് ഉപദേഷ്‌ടാവായ കുരങ്ങനെ വിളിച്ച് ചോദിച്ചു.
ചങ്ങാതി എന്റെ വായീന്ന് നാറ്റമുണ്ടോ.?
സത്യസന്ധമായ ഉത്തരമായിരിക്കും സിംഹം പ്രതീഷിക്കുന്നതെന്ന് കുരങ്ങൻ വിചാരിച്ചു. സത്യംപറഞ്ഞ കുരങ്ങനെ സിംഹം ഒറ്റയടിക്ക് കൊന്നു. പിന്നീട് സേനാനായകനായ പന്നിയെ വിളിച്ചുവരുത്തി കുരങ്ങനോട് ചോദിച്ച അതേ ചോദ്യം ചോദിച്ചു. കുരങ്ങന്റെ ശവം കണ്ടപ്പോഴേ പന്നിക്ക് കാര്യം മനസിലായി. അവൻ പറഞ്ഞു.
പ്രഭോ അങ്ങയുടെ വായിന് മുല്ലപ്പൂവിന്റെ വാസനയുണ്ട്. മുഖസ്‌തുതി സിംഹത്തെ അരിശം കൊള്ളിച്ചു. അതു പന്നിയെ വലിച്ചുകീറി തുണ്ടുകളാക്കി കൊക്കയിലേക്കെറിഞ്ഞു.
അവസാനമായി വിദൂഷകനായ കുറുക്കനെ വിളിച്ചുവരുത്തി സിംഹം അതേ ചോദ്യം തന്നെ ചോദിച്ചു. തന്ത്രശാലിയായ കുറുക്കൻ വെറുതെയൊന്നു ചുമച്ച് തൊണ്ട നേരെയാക്കി എന്നിട്ടു പറഞ്ഞു.
തിരുമേനീ, സത്യമായും എനിക്ക് കടുത്ത ജലദോഷമാണ്. അതുകൊണ്ട് ഒരു മണവും തിരിച്ചറിയാൻ കഴിയുന്നില്ല.
ബുദ്ധിമാന്മാർ അപകടം അറിഞ്ഞ് പ്രവർത്തിക്കും.
Generated from archived content: story2_oct21_10.html Author: puthenvelikara_sukumaran