ലോകാരാധ്യവിശുദ്ധിയായ് മധുരമാം
സ്നേഹാർദ്ര സംഗീതമായ്
മൂകർക്കും ബധിരർക്കുമെന്നുമുഴലും
ദീനർക്കുമാലംബമായ്
ആ കമ്രദ്രുതി കൂരിരുട്ടിലരുളും
സൗവർണ്ണനക്ഷത്രമായ്
ഹാ! കാരുണ്യമെഴുന്ന നിത്യജനനീ
നിന്നെ സ്തുതിക്കുന്നു ഞാൻ!
സാഫല്യക്കതിർ നൂറുമേനി വിളയാ-
നേറെപ്പണിപ്പെട്ടവർ
സത്യത്തിൻ പൊരുളായ് നിറന്നൊരരുളായ്
ശോഭിച്ചു നിന്നീടുമ്പോൾ
സ്ഥൈര്യത്തിൻ മുടിയിൽ പതാകയുയരാൻ
വേർപ്പൊട്ടു വർഷിച്ചവൾ
സർവ്വാർഥപ്രതിഭാസമായ് സുകൃതമാ-
യെന്നും വിരാജിക്കുവോൾ!
ദുഃഖത്തിൻ കടലിൽ നിമഗ്ന, യലിവിൻ
മുത്തായ് വിളങ്ങീടുവോൾ
ദുഗ്ധം തുള്ളിയതിങ്കൽ നിന്നു പെരുതാം
പാലാഴി തീർക്കുന്നവൾ
ആത്മീയപ്രഭയിൽ മനോജ്ഞസുരലോ-
കം നെയ്‌തെടുക്കുന്നവൾ
ആഹാ! മാനവജീവിതത്തെ നവമായ്
സൃഷ്ടിച്ചു രക്ഷിച്ചവൾ!
Generated from archived content: poem6_jun13_07.html Author: puthenvelikara_sukumaran
Click this button or press Ctrl+G to toggle between Malayalam and English