നിന്റെ സ്നേഹത്തിന്റെയാഴമളക്കുവാൻ,
നിന്നെയെന്നുൾക്കോവിലിൽ പ്രതിഷ്‌ഠിക്കുവാൻ
നൂറുനൂറായിരം വട്ടം ശ്രമിച്ചുഞ്ഞാൻ;
നിഷ്‌ഫലമൊക്കെയുമെന്നറിയുന്നു ഞാൻ
കാർമഷിയാൽ കണ്ണെഴുതി നെറ്റിയിൽ
കാണാനഴകുള്ള പൂമ്പൊട്ടു ചാർത്തിയും
നീല നിശീഥിനി പോലെയാരോമലേ,
നീയെന്നിൽ നർത്തനമാടിക്കളിക്കവേ
ഇപ്രപഞ്ചം തന്നെ വിസ്മരിക്കുന്നു ഞാ-
നപ്രമേയാനന്ദമേകും നിരഞ്ജനേ!
പാട്ടുകളായിരമുണ്ടെന്നിരിക്കിലും
പാടാതെ തേങ്ങിക്കരയുന്നതെന്തു നീ?
വെണ്ണിലാപ്പാലാഴി ചാരത്തൊഴുകിലും
കണ്ണീർ കുടിച്ചു നീ ദാഹം കെടുത്തണോ?
കാളിന്ദീ തീരത്തു നീ രാധയെങ്കിലോ
കാർമുകിൽ വർണ്ണനാണാരോമലേയിവൻ!
രാഗാമൃതം നീ പകർന്നെനിക്കേകുമോ?
രാസവിലാസവതിയാം കുമാരികേ!
ഈ മഴക്കോളിലും നിന്നെയോർക്കുന്നൊരെ-
ന്നാമയമൊക്കെമറന്നു പോകുന്നു ഞാൻ‘
Generated from archived content: poem6_july26_07.html Author: puthenvelikara_sukumaran
Click this button or press Ctrl+G to toggle between Malayalam and English