കായാമ്പൂവായെന്റെ മനസ്സിൽ
മായക്കണ്ണാ നീ വരുമോ?
അമ്പാടിക്കുളിരഴകല്ലേ നീ-
യമ്പിളി തൻപാൽക്കതിരല്ലേ?
നിന്റെ നികുഞ്ജക വാതിൽതുറക്കൂ
നൃത്തംവയ്‌ക്കൂ മണി വർണ്ണാ!
പീലിത്തിരുമടി ചൂടിയനിന്നുടെ
കോലക്കുഴൽവിളിയെന്തുരസം!
നിന്റെ ചിലങ്കദ്ധ്വനി കേൾക്കെ,യെൻ
വേദനയൊക്കെയുമകലുന്നു.
യമുനാതീരലതാകുഞ്ജങ്ങളിൽ
യദുകന്യക രാധികയൊപ്പം
രാസക്രീഡയിലലിയാൻ, മാധവ-
മാസനിലാവായ് നീ വരുമോ?
ദ്വാപരയുഗമീയുലകിനു നൽകിയ
നൂപുരമധുരധ്വനിയാം നീ
കാടും മലയും പുഴയും ചുറ്റി-
പ്പാടിനടക്കും പൂങ്കുയിലോ!
ഇനിയുമൊരിക്കൽക്കൂടി വരൂ, തേൻ
കിനിയുമുഷപ്പൊന്മലരായ് നീ!
കുസൃതിക്കണ്ണാ, നീയെവിടെ?
നിന്നമൃതം പെയ്യും കുഴലെവിടെ?
നിർവൃതിപകരാനെന്നാത്മാവിൽ
നീയെത്തീടുകമുകിൽ വർണ്ണാ!
Generated from archived content: poem1_sept4_07.html Author: puthenvelikara_sukumaran
Click this button or press Ctrl+G to toggle between Malayalam and English