എങ്ങുമാഹ്ലാദം പുത്തനലകൾ ഞൊറിയുന്നു,
ചിങ്ങപ്പൈങ്കിളി വീണ്ടും പാടുന്നു മധുരമായ്.
നൂപുരദ്ധ്വനിയുമായോണമെത്തുന്നു; മല-
നാട്ടുലാവണി നിലാപ്പാൽ ചുരന്നൊഴുകുന്നു!
ചിണുങ്ങിപ്പെയ്യും മഴക്കുളിരിൽ കുളിച്ചോണം
കുണുങ്ങിക്കൈവളകൾ കിലുങ്ങി വന്നെത്തവേ,
കിളിവാതിലിലൂടെ യെത്തിനോക്കുന്നെന്നോർമ്മ-
ക്കിളികാഞ്ഞിരക്കൊമ്പിലമൃതം വർഷിക്കുന്നു!
ഇവിടെപ്പുതുമഴ പെയ്യവേ, യെന്നാത്മാവിൽ
കവിത കൈകാൽക്കുടഞ്ഞുണർന്നു കളിക്കുന്നു!
ഓമനക്കിനാവിനെ പുണരാൻ, തുരുതുരെ
തൂമുത്തം പകരാനെൻ ചേതന കൊതിക്കവേ,
നീയൊരു മൃഗതൃഷ്ണപോലനന്തമാം വഴി-
ത്താരയൂടകലുന്നു, നോവിന്റെ മുൾക്കാടുമായ്
ഞാനലയുന്നു, നീയും നിൻ സ്മൃതികളും
തേനലചിന്നും വർഷപ്പുളപ്പായൊഴുകുന്നു!
ഇനിയും വരും തിരുവോണവും മാവേലിയും
കനവിന്നിനിയെന്റെയാത്മാവിലുണർത്തുവാൻ
ആ നിമിഷത്തിൻ മലർച്ചില്ലയിൽ കൈയെത്തിക്കാ-
നായിളം കുരുന്നിനെ കൈക്കൂട്ടിലൊതുക്കുവാൻ
കാത്തു നിൽക്കുന്നെൻ മോഹം
വ്യർത്ഥമാവുകിൽപ്പോലും
ഇത്തിരി സമാശ്വാസത്തേനെന്നിൽ പകർന്നേക്കാം
വരവായ് തിരുവോണം പിന്നെയുമാഹ്ലാദത്തിൻ
തിറച്ചാർത്തൊലിയിലെൻ മാനസം തുടിക്കുന്നു!
Generated from archived content: poem1_sept20_07.html Author: puthenvelikara_sukumaran