മർദ്ദിതവർഗ്ഗ സമുദ്ധാരണത്തിനായ്
പ്യഥ്വിയിൽ വന്നുപിറന്ന സ്‌ത്രീരത്നമേ,
കോവിലകത്തെ ചുമരുകൾക്കപ്പുറം
ജീവിതം കണ്ടുതപിച്ച മാത്യത്വമേ,
ഉച്ചനീചത്വരഹിത സമൂഹ സം-
സൃഷ്‌ടിക്കുവേണ്ടി യത്നിച്ച ഭ്രാതൃത്വമേ,
രണ്ടുകൈയും കൂപ്പി നിൽക്കുന്നു ഞാനിതാ
നിൻ സ്മരണക്കുമുന്നിൽ വിനയാന്വിതം.
ജാതിമതത്തിൻ മതിലുകൾ ഭേദിച്ചു
ഭീതിയന്യേ തൊഴിലാളിവർഗ്ഗത്തിന്റെ-
യായുധമായൊരരിവാളുമേന്തി നീ
വായുവിൽ മുഷ്‌ടിചുരുട്ടി മുദ്രവാക്യ-
ഘോഷണത്തോടെ സമരപഥത്തിലൂ-
ടോരോപദം വച്ചു നീങ്ങുന്ന കാഴ്‌ച്ചക-
ണ്ടാവേശമുൾകൊണ്ടു നാരികൾ വിപ്ലവ-
പ്പോരാളികളായി മാറിയതില്ലയോ?
കൈരളീഗീർവാണിമാരുടെ സന്നിധി
സർവ്വം സമർപ്പിച്ചു സംതൃപ്തചിത്തയായ്
വിജ്ഞാനദീപമുയർത്തി വിദ്വത്‌പീഠ-
മസ്തകം തന്നിൽ പ്രതിഷ്‌ഠിച്ചു സാദരം
കണ്ണുമടച്ചു ഭക്ത്യാദരം നിൽക്കുന്ന
നിൻരൂപമാർക്കുമറക്കാൻ കഴിഞ്ഞിടും?
കേരളവ്യാസനെ കൈരളിക്കേകിയ
കേരളത്തിൻ സൽക്കലാക്ഷേത്രഭൂമിയിൽ
കോവിലകത്ത് കുഞ്ഞുക്കുട്ടിയായ് പിറ-
ന്നോരു ജനാരാധ്യയാം തമ്പുരാട്ടി നീ.
ഇല്ല നിനക്കു മരണം ജനങ്ങൾ ത-
ന്നുള്ളിൽ സമരാഗ്നിയായ് നീ ജ്വലിക്കുന്നു.
Generated from archived content: poem5_may15_07.html Author: prof_rp_menon