ജാലം

ഇന്ദ്രിയങ്ങളുടെ നെറുകയിൽ

കുഴിച്ചിട്ട ദർശന വിത്തുകൾ

പൊട്ടിമുളക്കുന്നതും കാത്ത്‌

വെന്തുനീറുന്ന ഹൃദയങ്ങളുടെ

നൊമ്പരപ്പാട്ട്‌..

ഇലനീട്ടിയ മിഴിമരങ്ങളുടെ

നാവറുത്ത്‌

ശോണനുറുമ്പുകൾ സദ്യയൊരുക്കി

ചലനവേഗങ്ങളുടെ

വേരെടുത്ത്‌

ഇത്തിക്കണ്ണികൾ പുടവയാക്കി

മണ്ണ്‌-

നിരാസത്തിന്റെ കടലായി

ജലജീവിതം

പ്രാണന്റെ പിടച്ചിലായി

കാറ്റനന്തം

ശിരോജ്വാലയായി…

കൂമ്പടഞ്ഞ വിത്തുകൾ

കെട്ടുപോകുവാൻ പോലുമാവാതെ

നിത്യ നിഷ്‌ഫല സമസ്യയായി

ഐന്ദ്രിക യുദ്ധകാണ്‌ഡങ്ങളിൽ

ചീഞ്ഞളിഞ്ഞു കത്തുമ്പോൾ

മുരട്ടുകാളകൾ മേയുന്ന

ഷണ്‌ഡോന്മത്ത വക്രാധികാര ഭൂമിയിൽ

ഒരശ്വത്ഥാമാവിന്റെ

അലർച്ച കേട്ടുവോ?!

Generated from archived content: poem3_feb25_06.html Author: pk_unnikrishnan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here