‘എന്നോർമ്മതൻ സുന്ദരഭൂവിൽ നീയൊരു
ഗന്ധർവ്വനായെന്നെ തേടിയെത്തി
അഞ്ചിതൾ ചെമ്പകം പൂക്കുമ്പോഴെന്നെന്നും
ഗന്ധർവ്വാ നീയെന്നെ തേടിയെത്തി
ചെമ്പകപ്പൂഗന്ധം പകർന്നു നീ
യെന്നെ നിൻ ജീവന്റെ ജീവനാക്കി
സന്ധ്യതൻ യാമങ്ങളിൽ
നീയിളം കാറ്റായെന്നരുകിലെത്തി
രാവിന്റെ കുളിരാർന്ന നിമിഷങ്ങളിൽ
നീയെന്റെ ജീവനാം തോഴനായി
ചന്ദ്രനും ആമ്പലും താരങ്ങളുമെല്ലാം
നമ്മുടെ പ്രണയത്തിൻ സാക്ഷികളായ്
മിഴിയിൽ നിൻ രൂപവും നിനവിൽ നിന്നോർമ്മയും
കൊണ്ടു ഞാൻ നിന്നെയും കാത്തിരുന്നു
മഴയെപ്പോലിന്നു ഞാൻ സ്‌നേഹിച്ചു നിന്നെയെൻ-
ദേവനെപ്പോലെ ഞാനാരാധിച്ചു
നീ തന്നൊരായിരം ഓർമ്മകളുമായി
ഇനിയും ഞാൻ നിന്നെയും കാത്തിരിപ്പൂ’
Generated from archived content: poem2_apr1.html Author: nb_shyama