ആത്മഹത്യ!യെന്നു ചൊല്ലുന്നു മാലോകർ
ഹതനാകുമോ ആത്മനെന്നും?
ഹനിക്കുവാനാകില്ലയാത്മാവിനെയെന്നും
ആത്മൻപരമൂലസൃഷ്‌ടി
പുണ്യപുരാണവും ഗീതയും ചൊല്ലുന്ന
തത്വമിതല്ലയോ പാരിൽ?
ജീവിതപന്ഥാവിലോടി തളർന്നിട്ട്
പാത കാണാതെവരുമ്പോൾ;
‘ഒത്തുന്ന ദർദ്ദുരം’ പിമ്പേ പതുങ്ങി
വരുന്നോരാസർപ്പം കണക്കെ
ആപത്തു നീന്തിവന്നീടുന്നനേരത്ത്
വഴിമാറി നിൽക്കുവാനാമോ?
ഓടി ഒളിക്കാതെ മർത്ത്യന് കേവലം
മറ്റുഗതി വേറെയുണ്ടോ?
ദേഹീപാർക്കുന്നൊരീ ദേഹമാം
സ്വഗൃഹം കാരാഗൃഹമായിടുമ്പോൾ
ദേഹിദേഹം വെടിയാനായി മാർഗ്ഗങ്ങൾ
തപ്പിത്തടഞ്ഞു നടക്കും.
ദേഹമാകുന്നൊരീ പാർപ്പിടംവിട്ടങ്ങ്
മറ്റൊരു ശാലയേത്തേടി
ഈ ലോകം വിട്ടങ്ങ് പോയിട്ട് മറ്റൊരു
പരലോകേ ചെന്നു വസിപ്പൂ.
ഒരു വീട് വിട്ടിട്ട് മറ്റൊരു വീടതിൽ
പാർക്കുന്ന ദേഹിയേ നോക്കി
‘ആത്മഹത്യ’യെന്നു ചൊല്ലുന്നു മാനുഷർ
സത്യവിരുദ്ധമിതല്ലേ?
‘ഒളിച്ചോട്ട’മെന്നു ഞാനിതിനേ
വിളിക്കുകിൽ സത്യമതു തന്നെയല്ലേ?
Generated from archived content: poem6_mar25_06.html Author: ms_prabhakaran