ഉത്സവമെന്നു മൊഴിഞ്ഞാൽ
നമ്മുടെയുള്ളിൽ നിറയും സന്തോഷം
ഉത്സവമുറ്റം കണ്ടാൽ
നമ്മുടെ നെഞ്ചിൽ കിനിയുന്നുൻമാദം
ആണ്ടിലൊരിക്കൽ വരുമീ പൂരം
തുടിതാളത്താൽ പൊടിപൂരം
പലവിധമുൽസവമാഘോഷിക്കും
നമ്മുടെയുള്ളിൽ കൊടിയേറ്റം
ചെണ്ടയിടക്കാ മദ്ദളമങ്ങനെ
പലവിധ താളം കെങ്കേമം
‘ഉണ്ണിമനസി’ൽ ഭയമുണ്ടാക്കും
ചാക്യാർകൂത്തും മുടിയേറ്റും
പൊന്നിൻ നെറ്റിപ്പട്ടമണിഞ്ഞൊരു
കുട്ടിക്കൊമ്പൻ നില്പൂ മുന്നിൽ
ഗജവീരന്മാരുടെ തോഴന്മാരായ്
പാപ്പാന്മാരോ പിന്നിൽ നില്പൂ
അമ്പലമുറ്റത്തുള്ളൊരു വലിയ-
വിളക്കിൽ നിറയെ തിരികൾ തെളിഞ്ഞു
ദീപാവലി തൻ സ്മരണയുണർത്തി
ക്കൊണ്ടവയിരുളിൽ വിളങ്ങിനിന്നു…
ഉത്സവമെന്നു മൊഴിഞ്ഞാൽ
നമ്മുടെയുള്ളിൽ നിറയും സന്തോഷം
ഉത്സവമുറ്റം കണ്ടാൽ
നമ്മുടെ നെഞ്ചിൽ കിനിയും ഉന്മാദം
Generated from archived content: poem5_dec27_07.html Author: monayi_murukkupadam