അഴുക്ക്‌ ചാലിൽ നിന്ന്‌

ഒന്നാം നാൾ,

സ്‌കൂൾ വിട്ടെത്തിയ പൂത്തുമ്പി

വീട്ടിൽ കോട്ടും സൂട്ടും

കണ്ണടയും വച്ച

ഒരുവനെ കണ്ട്‌, ചോദിച്ചു

‘ഇതാരമ്മേ?’

‘അച്‌ഛൻ.’

സ്ലേറ്റും പുസ്‌തകവും വച്ച്‌

തുളളിച്ചാടിവരും മുമ്പ്‌

അച്‌ഛൻ പടികടന്നുപോയി.

രണ്ടാം നാൾ

പരീക്ഷയായിട്ടും പുസ്‌തകം കിട്ടാഞ്ഞ്‌

കുട്ടികൾ പഠിപ്പ്‌ മുടക്കി.

നേരത്തെ വീട്ടിലെത്തിയ പൂത്തുമ്പി

മുഖം ചുളിഞ്ഞ

മുടി വെളുത്ത

അപരിചിതനെ കണ്ട്‌ ചോദിച്ചു.

‘ഇതാരമ്മേ?’

‘അച്‌ഛൻ.’

നോക്കി നിൽക്കെ മടി മുറുക്കി

ഒന്നും പറയാതെ

അച്‌ഛനിറങ്ങിപ്പോയി

മൂന്നാം നാൾ

ഉച്ചക്കഞ്ഞി കിട്ടാതെ നട്ടുച്ചയ്‌ക്ക്‌

വീട്ടിലെത്തിയ പൂത്തുമ്പി

മീശ പൊട്ടാത്ത

ഒരുവനെ കണ്ട്‌ ചോദിച്ചു

‘ഇതാരമ്മേ?’

‘അച്‌ഛൻ.’

കണ്ണ്‌ പൊളളിയ പൂത്തുമ്പി

സ്ലേറ്റെറിഞ്ഞ്‌ അലമുറയിട്ടു

‘എനിക്കൊരച്‌ഛനെ താ

എനിക്കൊരച്‌ഛനെ താ’

Generated from archived content: poem1_june9.html Author: mani_k_chenthappuru

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here