പടുതയിൽ വിരുതയാം ഝാൻസിറാണിയെ
സമാരാധ്യയാം ഇന്ദിരാഗാന്ധിയെ
അന്നാചാണ്ടിയെ, ഫാത്തിമാ ബീഗത്തെയും
കടത്തിവെട്ടിക്കൊണ്ടൊരു പ്രതിഭയിതാ
അബലകളാം നമുക്കെന്നുമഭിമാനിക്കാം
ഓമനപ്പേരോ അബലയെന്നാകിലും
ഭരണയന്ത്രം തിരിക്കുവാൻ ത്രാണിയുള്ളവർ
ഈ അബലകൾ ഇതോ അവർ തൻ പടുതയും
ഓരോ ഭവനവും ഒരു സാമ്രാജ്യമല്ലേ
നാരീമണികൾ അവിടെക്കിരീടമണിയുന്നു
വിദ്യയും, ഭക്ഷ്യം, ആരോഗ്യം സാമ്പത്തികവും
സമ്മേളിക്കുന്നിവിടെ ഒരൊറ്റ പ്രതിഭയിൽ
ത്യാഗമെന്നോമനപ്പേരു വിളിക്കും
സർവ്വം സഹയാകും നാരിതൻ സാരഥ്യം
പ്രതിനിധിയല്ലോ നമ്മുടെയീ പ്രതിഭയും
ആദരിക്കുന്നോരോ തരുണിയും മുദിതയായ്
അഭിമാനിക്കാം നമുക്കേറ്റം പ്രിയമായ്
പ്രത്യക്ഷമായ് ഈ പ്രതിഭയെപ്പേർത്തും
വരാംഗിയാം ഈ വിശ്വപ്രതിഭയെ
സ്വീകരിക്കുന്നു ഞങ്ങൾ സാരഥിയായ്
കർമ്മ മണ്ഡലങ്ങളിൽ, ആദർശ ശുദ്ധിയിൽ
കേമമാക്കട്ടെ തന്നുടെ സാരഥ്യം
ഭാരതമാതാവിൻ തേര് തെളിക്കട്ടെ
ഉത്സുകയാകട്ടെ നിത്യം കാര്യവിചാരങ്ങളിൽ
Generated from archived content: poem7_aug14_07.html Author: juliet_antony