അഗ്നിപരീക്ഷണം

വിവാഹത്തിന്റെ ഏഴാം ദിവസം പെണ്ണിനെ കാണാതായി. സുഗുണന്‌ ജീവിതത്തിൽ ഏറ്റ ഏറ്റവും വലിയ ആഘാതമായിരുന്നു അത്‌.

അച്ഛനും അമ്മയും പെങ്ങമ്മാരും അമ്പരന്നു. നാട്ടുകാർ ഓരോന്ന്‌ കുശുകുശുക്കാൻ തുടങ്ങി.

വിവാഹം ശരിയായതിൽ ഏറ്റവും അധികം ആനന്ദിച്ചത്‌ സുഗുണനായിരുന്നു. മാൻകിടാവുപോലെ ഒരു പെൺകിടാവ്‌. സ്വപ്‌നങ്ങൾ പീലിവിരിക്കുന്ന മിഴികൾ. ആരെയും കൊതിപ്പിക്കുന്ന കാർമുകിൽ കാന്തിയാർന്ന മുടിച്ചാർത്ത്‌. തക്കാളിപ്പഴഭംഗിയുളള ചുണ്ടുകൾ. സന്ധ്യാശോണിമയാർന്ന കവിളുകൾ, എല്ലാംകൊണ്ടും തനിക്ക്‌ യോജിച്ച ഒരു പെണ്ണാണവളെന്ന്‌ സുഗുണനു തോന്നി.

അവാച്യമായ മധുരിമയുളള ഏതാനും ശ്യാമരാവുകൾ കടന്നുപോയി. ആദ്യരാത്രിയെ വരവേറ്റത്‌ ആനന്ദനിർഭരമായ ഹൃദയത്തോടെയായിരുന്നു.

വാതിൽ മെല്ലെ അടച്ച്‌ വാതിലിന്‌ അഭിമുഖമായി അവൾ നിന്നു, വിളിച്ചിട്ടും കേൾക്കാത്ത ഭാവത്തിൽ. നാണം അവൾക്ക്‌ പുതിയ ശോഭയരുളുന്നു എന്നു തോന്നിയിരുന്നു. അല്ലെങ്കിൽ പെണ്ണുങ്ങൾക്ക്‌ ലജ്ജയാണല്ലോ ഏറ്റവും വലിയ അലങ്കാരം. തന്റേടികളായ പെണ്ണുങ്ങളെ പുരുഷന്മാർ ഇഷ്‌ടപ്പെടുകയില്ല സാധാരണഗതിയിൽ. ഇവളെ താൻ വശത്താക്കിയെടുക്കാൻ പെട്ടപാട്‌! ഒന്നും പറഞ്ഞാൽ തീരുകയില്ല. ആയിരം താവുകളിലെ ആനന്ദം മുഴുവൻ ഒറ്റനിമിഷംകൊണ്ട്‌ അനുഭവിച്ചു. അതെല്ലാം പറഞ്ഞുതീർക്കാൻ അറബിക്കഥകളിലെ സുന്ദരിക്കുപോലും കഴിയുകയില്ല.

ഇപ്പോൾ സുഗുണന്റെ മനസ്സ്‌ എത്രമാത്രം വ്രണിതവും നിസ്സഹായവുമായിരിക്കുന്നു. ദൈവം നമുക്ക്‌ സുഖം തരുന്ന അളവിൽത്തന്നെ ദുഃഖവും നൽകുന്നുണ്ട്‌ എന്നത്‌ എത്ര പരമാർത്ഥമാണ്‌. അല്ലെങ്കിൽ ഇങ്ങനെയൊരു അവസ്ഥയുണ്ടോ? തന്റെ അവസ്ഥ ലോകത്തിൽ ഒരു പുരുഷനും വരല്ലേ എന്ന്‌ അയാൾ ആഗ്രഹിച്ചു.

സ്വർഗ്ഗത്തിൽ പൂങ്കാവനിയിൽ ഉല്ലസിച്ചിരുന്ന താൻ നരകത്തിന്റെ മരുഭൂവിലേക്ക്‌ എടുത്തെറിയപ്പെട്ടിരിക്കുന്നു. പൂന്തേൻ പൊഴിക്കുന്ന എന്തെല്ലാം കിനാവുകളാണ്‌ താൻ നെയ്‌തുകൂട്ടിയത്‌. ഇപ്പോൾ എല്ലാം വെളളത്തിൽ വരച്ച വരപോലെ.

അവൾ എവിടെയായിരിക്കും? എവിടെയായാലും അവൾ മടങ്ങി വരില്ലേ?

അല്‌പസമയം കൊണ്ട്‌ ഞങ്ങൾ എവിടെയെല്ലാം ചുറ്റിത്തിരിഞ്ഞു. കടൽത്തീരങ്ങളിൽ, പാർക്കിൽ, സിനിമാതിയേറ്ററിൽ.

ഒരുദിവസം രാത്രി നഗരത്തിലൂടെ ഞങ്ങൾ നടക്കുകയായിരുന്നു. നല്ല നിലാവുളള രാത്രിയായിരുന്നു. ലോഡ്‌ജിന്റെ നേർക്കുളള റോഡിലൂടെയാണ്‌ ഞങ്ങൾ നടന്നിരുന്നത്‌. അപ്പോഴാണ്‌ പിന്നിൽ ഒരു കാർ ബ്രേക്കിട്ടത്‌. ഞങ്ങൾ തിരിഞ്ഞുനോക്കി. അതൊരു കറുത്ത കാറായിരുന്നു. അതിൽ നിന്ന്‌ നാല്‌ മുട്ടാളന്മാർ ചാടിയിറങ്ങി. അവർ അവളെ പിടിച്ച്‌ കാറിൽ കയറ്റി. കാർ അതിവേഗം ഓടിച്ചുപോയി.

പിന്നെയും കുറച്ചുദിവസം കഴിഞ്ഞുകാണണം. സുഗുണൻ വീടിന്റെ വരാന്തയിൽ ഇരിക്കുകയായിരുന്നു. അപ്പോഴാണ്‌ അവൾ പാറിപ്പറന്ന മുടിയുമായി മുഷിഞ്ഞ വേഷത്തിൽ അങ്ങോട്ട്‌ കയറിവരുന്നത്‌.

അമ്മയും പെങ്ങമ്മാരും അവളെ സ്‌നേഹത്തോടെ ഉളളിലേക്ക്‌ ക്ഷണിച്ചു. കുളിമുറിയിൽ കൊണ്ടുപോയി എണ്ണതേച്ച്‌ കുളിപ്പിച്ചു. ഭക്ഷണം കൊടുത്തു.

ഈ രീതിയിലുളള അവളുടെ അപ്രതീക്ഷിതമായ കടന്നുവരവ്‌ സുഗുണനെ അസ്വസ്ഥനാക്കിയിരിക്കുന്നു. ഇങ്ങനെയൊരു അഗ്നിപരീക്ഷണം സുഗുണന്റെ ജീവിതത്തിൽ ഇതുവരെ ഉണ്ടായിട്ടില്ല. വിശുദ്ധി തെളിയിക്കേണ്ട അഗ്നിപരീക്ഷണം!

Generated from archived content: story1_july20_05.html Author: jinan_chalippatt

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here