മ്യാവൂ….മ്യാവൂ… പൂച്ച വിളിച്ചു
ഈ…ഈ…ഈച്ച ചിരിച്ചു.
എന്താണിത്ര ചിരിക്കാനീച്ചേ?
ഈ…ഈ… ഈച്ച ചിരിച്ചു
പൂച്ചയ്‌ക്കപ്പോൾ മീശ വിറച്ചു
കൈയാലവനൊരു തട്ടു കൊടുത്തു
ഈ…ഈ… ഈച്ച പറന്നു
മൂക്കിൻ പാലം തന്നിലിരുന്നു
മൂക്കത്തരിശം പൂച്ചക്കപ്പോൾ
‘പ്‌ഠേ’ന്നൊരിടി-മൂക്കു ചതഞ്ഞു
ഈച്ച പറന്നു- പൂച്ച കരഞ്ഞു
പൂച്ച കരഞ്ഞു- മ്യാവൂ…മ്യാവൂ
പൂച്ച കരഞ്ഞു കരഞ്ഞു മയങ്ങി.
പൂച്ചവയറ്റത്തീച്ചയിരുന്നു.
കരകരപരപരപരതിയിരുന്നു
പൂച്ചയുറക്കം പാടേ പോയി.
കാലാലൊരുപിട-ഈച്ച പറന്നു
ഈച്ച പറന്നു കറങ്ങി നടന്നു
പൂച്ച തിരഞ്ഞു കടിക്കാനാഞ്ഞു.
ഈച്ച വലിഞ്ഞ… പൂച്ച തിരിഞ്ഞു.
പൂച്ച തിരഞ്ഞു തിരിഞ്ഞു വലഞ്ഞു.
ചുറ്റപ്പാലം ചുറ്റി വലഞ്ഞു
ഇവനൊരു ഭോഷൻ!
നാണം കെട്ടോൻ!
ഇനിയൊരു യുദ്ധം ഇവനോടു വേണ്ട..
പൂച്ച കിടന്നു-കണ്ണുമടച്ചു
ഈ…ഈ…ഈച്ച ചിരിച്ചു
മീശക്കിടയിലൊളിച്ചു കളിച്ചു.
പൂച്ചക്കൈയും മീശയിലെത്തി
മീന്റെ ചെതുമ്പൽ കൈയിൽ കിട്ടി
പൂച്ചച്ചാരതു ദൂരെയെറിഞ്ഞു
ഈച്ചച്ചാരു പറന്നേ പോയി.
പൂച്ചയുറങ്ങാനുടനേ പോയി.
Generated from archived content: poem5_oct29_05.html Author: ir_krishnan