മണിക്കുട്ടൻ മുറ്റത്തെ മാഞ്ചോട്ടിൽ നിൽക്കുകയായിരുന്നു. അപ്പോഴാണ് ഒരു ഇളംകാറ്റ് വന്ന് അവനെ തഴുകിപ്പോയത്. അവന് വല്ലാത്ത സുഖം തോന്നി. ഹായ്…. അവനറിയാതെ ഒരു നെടുവീർപ്പ്; വേലിക്കരികെ ചെമ്പരത്തിപ്പൂക്കൾ അവനെ മാടിവിളിച്ചു. അവന്റെ മുഖത്ത് പുഞ്ചിരിപ്പൂക്കൾ പൊട്ടിവിടർന്നു.
പെട്ടെന്നാണ് പച്ചനിറത്തിൽ എന്തോ ഒരു സാധനം പാറിവന്ന് അവന്റെ തോളത്തിരുന്നത്. അവൻ സൂക്ഷിച്ചു നോക്കി. തലയുണ്ട്, കൊമ്പുണ്ട്, കണ്ണുണ്ട്, കാലുണ്ട്, പിന്നെ പച്ചച്ചിറകുണ്ട്. അത് എന്തോ ചെയ്യുന്നുണ്ട്. അവന്റെ തോളത്ത് ഏതോ ഒരു കിരുകിരുപ്പ് അനുഭവപ്പെട്ടു. അവൻ അമ്മയെ വിളിച്ചു.
അടുക്കളത്തിരക്കിൽ നിന്നും അമ്മ ഓടി പുറത്തേക്കിറങ്ങി. മാഞ്ചോട്ടിൽ നിൽക്കുന്ന മണിക്കുട്ടന്റെ അടുത്തേക്കുചെന്നു. അവൻ തോളത്തിരിക്കുന്ന പച്ചസാധനത്തെ ചൂണ്ടി അത്‌ഭുതമൂറുന്ന മിഴികളോടെ പറഞ്ഞു. “കണ്ടില്ലേ അമ്മേ, പച്ചനിറത്തിൽ ഒരു സാധനം.”
ഒരു ചെറുചിരി അമ്മയുടെ മുഖത്തുവിരിഞ്ഞു. എന്നിട്ടു പറഞ്ഞു. “മണിക്കുട്ടാ, ഇതാണ് പച്ചക്കുതിര! പുൽച്ചാടിയെന്നും പറയും. ഇത് അടുത്തുവന്നാൽ ദേഹത്തിരുന്നാൽ എവിടെന്നോ പണം വരുമെന്നാണ് പഴമക്കാർ പറയുന്നത്.”
പതുക്കെ കൈനീട്ടി അമ്മ അതിനെ തൊട്ടു. മണിക്കുട്ടന്റെ തൊളിലെ തൊലിപ്പുറത്ത് ഒരുനുള്ളു വച്ചുകൊടുത്തുകൊണ്ട് പച്ചക്കുതിര പാറിപ്പോയി. അതുപോയ വഴിയേ നോക്കി അവൻ അൽപ്പനേരം നിന്നു. അമ്മ അടുക്കളത്തിരക്കിലേക്ക് വീണ്ടും ചെന്നു.
വൈകുന്നേരം മണിക്കുട്ടൻ വീട്ടിൽ ഒരു കാഴ്‌ച കണ്ടു. അച്‌ഛൻ നോട്ടുകളെണ്ണി അമ്മയെ ഏൽപ്പിക്കുന്നു. ഉത്സാഹത്തോടെ അവൻ ചോദിച്ചു “പച്ചക്കുതിര കൊടുത്തയച്ച പണമാണോ അമ്മേ, ഇത്?”
അമ്മ ഊറിച്ചിരിച്ചു. അച്ഛനൊന്നും മനസ്സിലായതുമില്ല. “പച്ചക്കുതിര നിന്റെ ദേഹത്തല്ലേ വന്നിരുന്നത്? അപ്പം നിനക്കാണ് പണം കിട്ടാൻ പോകുന്നത്.” അമ്മ പറഞ്ഞു.
മണിക്കുട്ടന്റെ മനസ്സിൽ ആഹ്‌ളാദത്തിന്റെ ഒരു ചെറിയ ആകാശം തെളിഞ്ഞുവന്നു. അവൻ പച്ചക്കുതിരയെ മനസിൽ ഓർത്തു നോക്കി. പച്ചക്കുതിര പണം തരും. പച്ചക്കുതിര പണം തരും. എവിടന്നോ പണം കൊണ്ടുവന്നു തരും. അമ്മ നോട്ടുകളെണ്ണും! ഹായ്, ഹായ്, പച്ചക്കുതിര! അവന്റെ മനസിൽ പച്ചക്കുതിര നൃത്തം ചെയ്‌തു. ചെമ്പരത്തിപ്പൂക്കൾ തലയാട്ടി നിന്നു.
Generated from archived content: story1_feb15_10.html Author: gothuruthu_jose
Click this button or press Ctrl+G to toggle between Malayalam and English