കേരവൃക്ഷത്തണ്ടുകൊണ്ടൊരോലയില്ലാ-
ക്കളിവീടുണ്ടാക്കി ഞാൻ
കണ്ടയിൽക്കൂട്ട സഹപാഠികളൊത്തുകൂടി
മുറ്റത്തെ കോമാവിന്നരികെ
തകരപാട്ടകൊണ്ടൊരു ചെണ്ടയും
ഓലചുരുട്ടിയ വലിയ പീപ്പിയും
കയറിൽ കൊരുത്ത മച്ചിങ്ങമണിയും
കൈയിൽ മടലിന്റെ വാളും ചിലമ്പും
ആൺകുട്ടികൾ പാട്ടയിൽ കൊട്ടിത്തകർക്കുന്നു
വെളിച്ചപ്പാടുബാലൻ ഉറഞ്ഞുതുള്ളുന്നു.
ആരോ ഒരു ബാലൻ വിളിച്ചുകൂകിപ്പറഞ്ഞു
പൂരം കഴിഞ്ഞാൽ കരിങ്കാളിപ്പൂരം പുറപ്പെടും.
ജോസ് ജോഷിയും ജാഫറും
ജമീല ജാനകി ജാസ്മിനും
സദ്യയൊരുക്കുവാൻ തിടുക്കത്തിലോടുന്ന
മതഭ്രാന്തില്ലാത്ത കഴിഞ്ഞകാലങ്ങൾ
ചിരട്ടകൊണ്ടൊരു മൺപുട്ടും
പ്ലാവിലകൊണ്ടൊരു പപ്പടം
വാടിവീണ മാങ്ങകൊണ്ടൊരച്ചാറും
മതവിദ്വേഷമില്ലാതെ വിളമ്പുന്നു ബാലിക
എത്രധന്യമാണാ പൂർവ്വജീവിതം
മാവേലിനാടിന്റെ മഹിമ മാനിച്ചകാലം
പ്രകൃതിയെന്തു ചന്തമായിരുന്നന്ന്
ഇന്നോ വിഷഭക്ഷ്യവായു ശ്വസിച്ചും കഴിച്ചും
സർവ്വരോഗാണു മനുഷ്യൻ പ്രകൃതിക്കു നൽകി
മാറാരോഗങ്ങളാൽ മരിക്കാതെ ജീവിപ്പൂ ജീവികൾ
മാതാപിതാക്കളെ അഭയാർഥിയായ്
വൃദ്ധസദനത്തിലേക്കാട്ടിപ്പായിച്ചു.
Generated from archived content: poem5_oct15_07.html Author: gopinath_panikkassery