എല്ലാമെല്ലാമെന്റെ സ്വന്തം

നിത്യവും പ്രകൃതിക്കു ദുഃഖമുണ്ടെങ്കിലും

പൊട്ടിക്കരയാൻ മറന്നുപോയീടുന്നു

നിത്യവും ചിരിക്കുവാൻ മോഹമുണ്ടെങ്കിലും

ഒന്നു ചിരിക്കുവാൻ മറന്നുപോയീടുന്നു

ആരും പറയാതെ വന്നു കേറീടുന്നീ-

അല്ലലും ദുഃഖവും അശ്രീകരങ്ങളും

ആരും പറഞ്ഞിട്ടും പോകുന്നതില്ലൊട്ടും

വ്യാകുലചിന്തയും കഷ്‌ടനഷ്‌ടങ്ങളും

ആരും വിലക്കുവയ്‌ക്കുന്നില്ല നീതിക്കു

ആർക്കുമനീതിയെ ശങ്കയില്ലൊട്ടുമേ

ഒട്ടുവിശാലമീ ഭൂതലം-ഒട്ടുപേർ-

ക്കെന്നുമേ വച്ചു വാഴിക്കണം സ്വന്തമായ്‌.

വെട്ടിമുറിച്ചു-പകുത്തു പങ്കിട്ടെടു-

ത്തൊട്ടുപേർ ഭൂമിയെ സ്വന്തമാക്കീടുന്നു

ഒട്ടുപേർക്കൊട്ടും കൊടുക്കാതെതട്ടി-

പ്പറിച്ചെടുത്തീടുന്നു വിസ്‌തൃതികൂട്ടുന്നു.

സ്വന്തമായ്‌ വാഴണം-ഇഷ്‌ടബന്ധുക്കൾക്ക്‌

സ്വന്തമായ്‌ തീരണം-സ്വന്തമായ്‌ തീർക്കണം

സ്വന്തത്തിലാരും കടക്കാതെ നല്ലൊരു-

കൽമതിൽ കെട്ടണം-ഭദ്രമാക്കീടണം.

കൽമതിൽ കെട്ടിത്തിരിച്ചാലാകെട്ടിന്റെ

യപ്പുറത്തെങ്ങാനുമാരാനുമൊട്ടൊന്നു-

ചാരിയിരുന്നു മയങ്ങുന്നുവെന്നാകിൽ

അന്നേരമാക്രോശമെന്റേതാണാമതിൽ

എന്റെതാണീ മതിൽ-എന്റെതീ കൊട്ടാരം

എൻഭൂമി, എൻ സ്വന്തം, സർവ്വവുമെന്റേത്‌

എന്റേതിലാക്കും കടക്കേണ്ട- നോക്കണ്ട

പിന്നേയുമാക്രോശമെന്റേതു സർവ്വവും

എന്റെ സമ്പത്തുകൾ

ആരുമെടുക്കല്ലെ-

എന്നതുമാത്രം-മനസ്സിന്നശാന്തത-

രാവും പകലും -മനസ്സുരുക്കീടുന്ന

സ്വസ്ഥതയെല്ലാം കെടുത്തുന്നു ഭാഗ്യങ്ങൾ

സമ്പത്തുവേണം-തൊഴിലുവേണം

എല്ലാ സ്ഥാനമാനങ്ങളും ഞങ്ങൾക്കായീടണം

ഞങ്ങൾക്കു താഴെയായ്‌ കിങ്കരരായിട്ടു-

മൊട്ടുപേർ വേണം ദരിദ്രലക്ഷങ്ങളായ്‌

ഒന്നുമില്ലാത്തവനൊന്നും കൊടുക്കാത്ത-

ഒന്നുമെടുക്കാനനുവദിച്ചീടാത്ത-

നാട്ടിൻ വ്യവസ്ഥിതി മാറ്റിമറിച്ചീടാൻ

സമ്മതിച്ചീടാത്ത സമ്പന്നഭാവമേ!

ഹാ!! മായ സർവ്വവും മായയാണൂഴിയും

സമ്പത്തുമൈശ്വര്യ സ്ഥാനമാനങ്ങളും

മായയാണണ്‌ഡകടാഹങ്ങളും-മഹാ-

മായയാണെന്ന്‌ പറഞ്ഞില്ലെ സോളമൻ

ഉളളതെല്ലാർക്കുമായ്‌ പങ്കിട്ടെടുക്കുന്ന

സന്മനോഭാവമാണീശ്വരചൈതന്യം

ഉളളതെല്ലാമെന്റെതാകണമെന്ന

ദുർമോഹം വെടിയുന്നതാണീശചൈതന്യം!!

Generated from archived content: poem3_july9_05.html Author: g_mercy_kakkanad

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here