ഉഷസ്സുണർത്തുമ്പോൾ

കുയിലുകൾ പാടുന്നു.

കിഴക്കൻ ഗിരിനിരകളിലൊരു

സുവർണമന്ദിരത്തിൻ വാതായനങ്ങൾ-

മെല്ലെ തുറന്നു;

സാമഗീതമോതിയെത്തുമുഷസ്സിൻ-

സ്‌പർശത്താൽ,

നഭസ്സിൻ മുഖം തുടുത്തു!

നദിതൻ മാറ്‌ തുടിച്ചു!!

പുതുനാമ്പുകളെ തഴുകിയുണർത്തി,

പ്രഭാതമേ നീ വന്നീടുമ്പോൾ;

നിൻകരവലയത്തിലമർന്ന,യീ ഭൂമി,

നവോഢയെപ്പോൽ നാണിച്ചു നിൽക്കുന്നു.

പുൽനാമ്പിലും; പാതിവിരിഞ്ഞൊരു-

പൂവിൻ മനസ്സിലും, ഹിമബിന്ദുകുളിരായ്‌-പടരുന്നു.

ഹേമവർണമായ്‌ വിളങ്ങുമാ കണികയെൻ,

ഹൃത്തിലു,മാനന്ദമായ്‌ അലിയുന്നു.

തേൻതേടി കുരുവികളീ, സ്വപ്‌ന-

ത്താഴ്‌വരയിൽ നൃത്തമാടിടുമ്പോൾ‘

ഉഷസ്സേ, നിൻ തൂവൽസ്‌പർശമേറ്റുണർന്നെൻ,

ഉയിരുമീ, പ്രകൃതിയിൽ അലയുന്നു

പൂവിൽനിന്ന്‌ പൂക്കളിലേക്ക്‌,

പ്രണയമധു തേടി അലയുന്നു.

Generated from archived content: poem6_may7.html Author: es_ratheesh

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English