കനത്തുപെയ്യുന്നു
മഴമേഘം, കാറ്റി
ലുതിർന്നു വീഴുന്നു
കദനഭാരങ്ങൾ
കറുത്തു പിന്നെയും
മുഖമേറെ, രാവിൻ
നനുത്ത പുഞ്ചിരി
തെളിഞ്ഞതില്ലല്ലോ,
ഇരുണ്ടയാമത്തെ
പഴിച്ചു പിന്നെയും
നടന്നു നീങ്ങി ഞാൻ,
വരാതിരിക്കില്ല
വിഭാതമെന്നൊരു
പ്രതീക്ഷയിൽ മനം
കുളിരണിയവേ
അകലെ മിന്നായം
തെളിഞ്ഞു കണ്ടുവോ
അകതാരിൽ പൂത്തോ
പ്രകാശവായ്‌പുകൾ
സുഗന്ധപൂരിതം
മനസ്സിൽ നിന്നൊരു
മധുരസംഗീതം
നിറഞ്ഞൊഴുകുന്നു;
വ്യഥയൊടുങ്ങുന്നു,
വെളിച്ചത്തെപ്പുൽകി
യിനിയും പാടുവാ
നുണർന്നിരിപ്പു ഞാൻ.
Generated from archived content: poem2_apr11.html Author: dheerapalan_chalippattu
Click this button or press Ctrl+G to toggle between Malayalam and English