മഞ്ഞിൽ മരവിച്ച നഗരത്തിൽ
ഒട്ടിച്ചു വച്ച നീലരാത്രി.
ചായയുടെ ചൂടുകൊണ്ട് ചിലർ
മഞ്ഞിനെ ബാഷ്പീകരിക്കുന്നു.
ചിലർ മൂടൽമഞ്ഞ് ഊതിക്കുടിച്ചുകൊണ്ട്
രാത്രിയുടെ മറവിൽ ഓടിയൊളിക്കുന്നു!
മഞ്ഞവെളിച്ചത്തിൽ നനഞ്ഞ
മദ്യശാലകളിൽ ലഹരി പടർന്നു പിടിക്കുന്നു!
ലഹരിയുടെ തീനാളവുമായിവർ
ഇരുട്ട് തിരയുന്നു!
അസ്തമയത്തിനും ഉദയത്തിനുമിടയിലെ
ഇരുണ്ട നിമിഷങ്ങൾ ഇവർ പകുത്തെടുക്കുന്നു!
ഭൂമിയിൽ നിന്നും രാത്രിയെ അടർത്തിയെടുത്ത്
അതിൽ ഒരു സൂര്യനെ ഇവർ വരച്ചുനോക്കുന്നു!
പകൽ ശാന്തിമഠങ്ങളിലിരുന്ന്
ഇവർ ചിന്തകളെ ഉടച്ചുവാർക്കുന്നു!
ആത്മാവിന്റെ അന്തഃപ്പുരങ്ങളിൽ
ഇവർ സ്വയം കീറിമുറിക്കപ്പെടും
അന്ന് ഇന്ദ്രിയങ്ങൾക്കപ്പുറത്ത്
മറ്റൊരു ലോകമുണ്ടെന്ന്
ഇവർ തിരിച്ചറിയും!
Generated from archived content: poem2_july7_07.html Author: chals_jd