കനലാഴി

ചെങ്കനൽ കട്ടകൾ

കോരിയെടുത്തെന്റെ

ചങ്കിൽ നീയിട്ടത്‌ നീറ്റിടുമ്പോൾ

ഇറ്റിറ്റു വീഴുന്ന

കണ്ണീർക്കണങ്ങളെ

താറ്റുവാൻ പറ്റാതെരിച്ചിടുന്നു!

ആറ്റിറമ്പിൽച്ചെന്നി-

രുന്നു കുളിരിളം

കാറ്റിന്റെയാശ്ലേഷമേറ്റിടുമ്പോൾ

വെന്തുരുകീടുമാ

രക്തസ്‌മൃതികളിൽ

സന്ധ്യകൾ ശോണിമയാർന്നിടുന്നു!

നൊമ്പര യാമങ്ങൾ

കാച്ചിയെടുത്തത്‌

അമ്പിളിക്കീറായ്‌ത്തെളിഞ്ഞിടുമ്പോൾ

ചങ്കുലയൂതുന്ന

തീപ്പൊരിപ്പൊട്ടുകൾ

തങ്കത്താരങ്ങളായ്‌ മിന്നിടുന്നു!

ഉളളിലമർത്തുവാ-

നാക്കരിമ്പുക

തളളിപ്പുറത്തേക്ക്‌ പൊന്തിടുമ്പോൾ

കർക്കിടകക്കാള

മേഘങ്ങൾ പൂക്കുന്ന

കാടായി വിണ്ണത്‌ മാറിടുന്നു!

കൂട്ടിമുട്ടീടുന്നൊ-

രാത്മ സംഘർഷങ്ങൾ

പൊട്ടിത്തെറിച്ചിടി വെട്ടിടുമ്പോൾ

മിന്നൽ വളയിട്ട

കാലവർഷങ്ങളീ

മന്നിലമൃതമായെത്തിടുന്നു!

കെട്ടടങ്ങീടാതെ-

യെന്നിട്ടുമെന്നുടെ

തട്ടകം ചുട്ടു പഴുത്തിടുമ്പോൾ

ആഴി, തിളയ്‌ക്കുമെ-

ന്നന്തർ വ്യഥയുടെ-

യാഴത്തിൽ തന്നെ ഞാൻ നീന്തിടുന്നു!

Generated from archived content: poem4_oct7_05.html Author: aanandan_cherai

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English