ചെമ്പനീർപ്പൂവുപോലെ
പുഞ്ചിരി തൂകിക്കൊണ്ട്
ചെല്ലം നീ കൈകാൾ കുട-
ഞ്ഞങ്ങനെ കളിക്കുമ്പോൾ
ആത്ത കൗതുകം നിന്നെ
കൈകളിലൂഞ്ഞാലാട്ടി
മുത്തങ്ങൾ നൽകിയെത്ര
കൊഞ്ചിച്ചാ നൈർമല്യം ഞാൻ!
കൗമാര സ്വപ്‌നങ്ങൾ തൻ
മാസ്‌മര സ്‌പർശങ്ങളാൽ
ഓമനേ, നിൻ മെയ്യേതോ
മുഗ്‌ധ ശോഭയാർന്നിടെ
പൊന്നുമോളാകാം, നീയെൻ
പുന്നാരപ്പെങ്ങളുമാം
എന്നുളളതൊക്കെശ്ശരി
യെന്നാലും പെണ്ണായ നീ
ജന്മവാസനകൾ ത-
ന്നഭിനിവേശങ്ങളാൽ
പൊന്മയിൽപ്പീലി വിരി-
ച്ചുന്മാദം കൊളളില്ലയോ?
ആയതു കൊണ്ടൊന്നു നീ-
യോർക്കുക; വിഭ്രാമക
മായിക വലയത്തിൽ
കുരുങ്ങാതിരിക്കുക!
വിഷകാമനകൾതൻ
മകുടീ നാദങ്ങളാൽ
വിഷയ വികാരങ്ങൾ
ചുരുൾ നീർത്തിടുന്നേരം
കീഴ്‌പ്പെടുത്തിടാനൊരു
കശ്‌മലനടുക്കുമ്പോൾ
ശക്തിദുർഗയായെന്റെ
ശാരികേ, വിജൃംഭികേ!
നാഗപുരത്തങ്ങാടി
തന്നിലെ കരിമൂർഖ
നാഗങ്ങൾ ഫണം പൊക്കി
ചീറ്റിയങ്ങടുത്തപ്പോൾ
ഉറുമി വലിച്ചൂരി-
ക്കാട്ടു ചേമ്പു തണ്ടുപോൽ
അരിഞ്ഞു നുറുക്കിയാ
വീരപ്പെൺകൊടിയാളെ,
പേടിയൊന്നറിയാത്ത
ശൂരനായികയാകും
വടക്കൻപാട്ടിൻ വീര്യം-
ഉണ്ണിയാർച്ചച്ചേച്ചിയെ
ഒരു മാത്ര നീയൊന്ന്
മനസ്സിൽ ധ്യാനിക്കുക;
ഒരു പെൺ ചെങ്കീരിയാ-
യൂറ്റം കൊണ്ടെതിർക്കുക!
നഖ-ദംഷ്‌ട്രകൾ നിന-
ക്കുളളവയെല്ലാം കൊണ്ടാ-
മുഖമാകവേ കീറി-
ക്കടിച്ചു പറിക്കുക!
കൺകളിൽ വിദ്വേഷത്തിൻ
തീച്ചുരികകളേന്തി
കണ്‌ഠനാളത്തിൽ നിന്നും
വെളളിടി പൊട്ടിക്കുക!
നിനക്ക് പോർച്ചട്ടയായ്
നിന്റെ തന്റേടം മാത്രം
നിനക്ക് മാനം കാക്കാൻ
നിൻ മനോസ്ഥൈര്യം മാത്രം
അല്ലാതെ മറ്റൊന്നില്ലീ-
യാസുരാകാരം പൂണ്ട
അല്ലിന്റെ കലിക്കോളിൽ
പെങ്ങളേ, നിൻ രക്ഷക്കായ്!
ദൃശ്യ ചാനലുകളിൽ
വിസ്‌തരിച്ചീടും നഗ്ന
വൈശികാഭാസങ്ങളിൽ
പീഡനം പൊലിക്കുമ്പോൾ
തക്കം പോലോരോ മൊഴി
മാറ്റി വിറ്റു കിട്ടുന്ന
പക്കങ്ങളൊക്കെ കൂട്ടി
നേട്ടങ്ങൾ തൂക്കീടുവാൻ
ഒരുമ്പെട്ടിറങ്ങിയൊ-
രുപഭോഗ തൃഷ്‌ണയായ്-
പ്പെരുകിപ്പോകാത്തൊരു
പെണ്ണർഥം നീയാകട്ടെ!
(പീഡിപ്പിക്കാനായുമ്പോൾ
നിന്നിൽ നിന്നുണർന്നൊരു
ബന്ധവാനലജ്വാല
വീശിയിട്ടടിച്ചങ്ങാ-
പൂതത്തെ മാത്രം ചുറ്റി-
പ്പൊതിഞ്ഞു പൊളളിച്ചാരാൽ
ശ്വാസം മുട്ടിച്ചോടിക്കാ-
നീശ്വരാ, തുണയ്‌ക്കണേ!)
ആത്മാവിലലിയുന്ന
രാഗ സൗഗന്ധികമായ്
അഭിമാന പൂരിത
രമ്യ വൈഡൂര്യമായ്
കുഞ്ഞുപെങ്ങളേ, നിന്നി
ലുൺമയായ് മിന്നീടുന്ന
മഞ്ഞുനീർക്കണമതിൽ
വിശുദ്ധി ബിംബിക്കട്ടെ!
Generated from archived content: poem2_sept22_05.html Author: aanandan_cherai