കാട്ജുവും ഭരണഘടനാ ബെഞ്ചും

markandey-katju_12

കേരളീയരാണ് യഥാർത്ഥ ഭാരതീയരെന്ന് ഒരു മുൻ സുപ്രീം കോടതി ജഡ്ജി കഴിഞ്ഞ ആഗസ്റ്റിൽ പറഞ്ഞു. അതാരെന്നല്ലേ! 2006 മുതൽ 2011 വരെ സുപ്രീം കോടതി ജഡ്ജിയായിരുന്ന മാർക്കണ്ഡേയ കാട്ജു. വിഭിന്ന ജാതിമതസ്ഥരുൾപ്പെട്ട കേരളീയജനത ഒരുമയോടെ, ഒറ്റ ജനതയായി ജീവിച്ചുപോരുന്നതാണ് അദ്ദേഹത്തെ ആകർഷിച്ചത്. അത് അന്യസംസ്ഥാനജനതകൾ കണ്ടു പഠിയ്ക്കേണ്ടിയിരിയ്ക്കുന്നെന്നും അദ്ദേഹം പറഞ്ഞു. പ്രസ്സ് കൗൺസിൽ ഓഫ് ഇന്ത്യയുടെ മുൻ അദ്ധ്യക്ഷൻ കൂടിയാണദ്ദേഹം. നമ്മുടെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി കാട്ജുവിനു നന്ദി പറയുകയും ചെയ്തു.

കേരളീയരെപ്പറ്റിയുള്ള കാട്ജുവിന്റെ അഭിപ്രായം വായിച്ചു രോമാഞ്ചകഞ്ചുകമണിയും മുമ്പ്, കാട്ജു തുടർന്നു ‘പൊട്ടിച്ച ബോംബുകളുടെ’ കാര്യവും കേൾക്കുന്നതു നന്നായിരിയ്ക്കും. കാട്ജുവിന്റെ ‘ബോംബുകളി’ലൊന്ന് ഒരു ഫേസ്ബുക്ക് പോസ്റ്റിന്റെ രൂപത്തിലായിരുന്നു. ലോകം മുഴുവനും അമ്മയായി കരുതുന്ന മദറിനെപ്പറ്റി കാട്ജു പറഞ്ഞതു മുഴുവനും ഇവിടെയെഴുതാൻ ബുദ്ധിമുട്ടുണ്ട്. കാട്ജുവിന്റെ ‘വചന’ങ്ങളിൽ ഒന്നു മാത്രം പറയാം: ‘പത്തു മില്യൻ ഡോളർ തന്നാൽ ദരിദ്രരുടേയും അനാഥരുടേയുമിടയിൽ ഞാനും സേവനമനുഷ്ഠിയ്ക്കാം.’

നാലു ദിവസം കൂടി കഴിഞ്ഞപ്പോൾ കാട്ജു വീണ്ടുമൊരു സ്ഫോടനം നടത്തി: ദൽഹി മുഖ്യമന്ത്രിയായ അരവിന്ദ് കെജ്‌രിവാളിന്റെ തലയ്ക്കകം ശൂന്യമാണ് എന്നായിരുന്നു അത്. ഖരഗ്പുർ ഐഐടിയിൽ നിന്ന് എഞ്ചിനീയറിംഗ് ബിരുദമെടുത്തയാളാണു കെജ്‌രിവാൾ. അതിനു പുറമേ, ഐ ഏ എസ്സിനു സമാനമായ ഐ ആർ എസ്സുമുണ്ട്, കെജ്‌രിവാളിന്റെ പോക്കറ്റിൽ. കെജ്‌രിവാളിനെപ്പറ്റിയുള്ള അഭിപ്രായപ്രകടനം നടത്താൻ കാട്ജുവിനെ പ്രേരിപ്പിച്ചത്, ജനുവരിയിൽ നടക്കാൻ പോകുന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയെ അധികാരത്തിലേറ്റിയാൽ അമൃത്‌സറിനും ആനന്ദ്പുർ സാഹിബ്ബിനും പുണ്യനഗരപദവി നൽകാമെന്ന് ഒരു തെരഞ്ഞെടുപ്പു പ്രചാരണവേളയിൽ കെജ്‌രിവാൾ നൽകിയ വാഗ്ദാനമായിരുന്നു. കെജ്‌രിവാളിന്റെ വാഗ്ദാനമെങ്ങാൻ പാലിയ്ക്കപ്പെട്ടാലത് അലഹബാദ്, വാരാണസി, അയോദ്ധ്യ, മഥുര, പുരി, ദ്വാരക എന്നിങ്ങനെ അനേകം നഗരങ്ങളേയും പുണ്യനഗരപദവി ആവശ്യപ്പെടാൻ പ്രേരിപ്പിയ്ക്കുമെന്നും, കെജ്‌രിവാൾ രാഷ്‌ട്രീയവും മതവും കൂട്ടിക്കലർത്തുകയാണെന്നും കാട്ജു കുറ്റപ്പെടുത്തി.

‘ബോംബുകൾ പൊട്ടിയ്ക്കുന്നത്’ കാട്ജുവിന്റെ പതിവാണെന്നു വേണം പറയാൻ. ദേശത്തും വിദേശത്തും ആദരിയ്ക്കപ്പെടുന്ന രബീന്ദ്രനാഥ ടാഗോർ ബ്രിട്ടീഷ് ഏജന്റായിരുന്നെന്നും, സുഭാഷ് ചന്ദ്രബോസ് ജാപ്പനീസ് ഏജന്റായിരുന്നെന്നും കാട്ജു തന്റെ ബ്ലോഗിൽ ഒരിയ്ക്കലെഴുതിയിരുന്നു. അതിനെ അപലപിച്ചുകൊണ്ട് പാർലമെന്റിന്റെ ഇരുസഭകളും പ്രമേയം പാസ്സാക്കിയിരുന്നു.

ടാഗോറിനോടും ബോസിനോടും കാട്ജു കാണിച്ച അനാദരവ് ഇന്ത്യയിലെ ബഹുശതം ജനങ്ങളെ ക്രുദ്ധരാക്കിയെങ്കിൽ, പശുവിനെപ്പറ്റിയുള്ള അദ്ദേഹത്തിന്റെ പോസ്റ്റ് ഇന്ത്യയിലെ പകുതിയിലേറെപ്പേരെയെങ്കിലും രസിപ്പിച്ചിട്ടുണ്ടാകും: കാട്ജുവിന്റെ പോസ്റ്റ് ചുരുക്കത്തിൽ ഇതായിരുന്നു: “കുതിരയേയും പട്ടിയേയും പോലൊരു മൃഗം മാത്രമാണു പശു. അത് ആരുടേയും അമ്മയല്ല…ബീഫ് തിന്നാൻ ഞാനിഷ്ടപ്പെടുന്നെങ്കിൽ അതിലെന്താണു കുഴപ്പം? ആർക്കാണെന്നെ തടയാനാകുക?”

കാട്ജുവിന്റെ മുകളിലുദ്ധരിച്ച പ്രസ്താവനകൾ ബോംബുകൾക്കു സമമായിരുന്നെങ്കിൽ, അണുബോംബിനു തുല്യമായൊരെണ്ണം ഇക്കഴിഞ്ഞ ഞായറാഴ്ച കാട്ജു പൊട്ടിയ്ക്കുകയുണ്ടായി. ഇത്തവണയും ബോംബിന്റെ രൂപം ഫേസ്ബുക്ക് പോസ്റ്റിന്റേതു തന്നെ. അതിന്റെ രത്നച്ചുരുക്കമിതാ:

“പാക്കിസ്ഥാനികളേ, നമുക്കു തർക്കങ്ങളവസാനിപ്പിയ്ക്കാം. ബീഹാറിനെക്കൂടി നിങ്ങളെടുക്കണമെന്ന ഒറ്റ വ്യവസ്ഥയിന്മേൽ ഞങ്ങൾ നിങ്ങൾക്കു കശ്മീരിനെ തരാം. പക്ഷേ, ബീഹാറിനെ വേണ്ടെങ്കിൽ കശ്മീരുമില്ല. സമ്മതിച്ചോ?”

കാർട്ടൂൺ വരച്ചതിന് കാർട്ടൂണിസ്റ്റ് അറസ്റ്റു ചെയ്യപ്പെട്ടിട്ടുള്ള നമ്മുടെ രാജ്യത്ത്, ജീവപര്യന്തം തടവു വരെ കിട്ടാവുന്നൊരു രാജ്യദ്രോഹക്കുറ്റമായി കാട്ജുവിന്റെ പോസ്റ്റ് വ്യാഖ്യാനിക്കപ്പെട്ടെന്നു വരാം. ഒരുപക്ഷേ, കാട്ജുവിന്റെ പോസ്റ്റിനെ ഒരു തമാശയായി മാത്രം കണക്കാക്കി, സർക്കാരും ജനവും കാട്ജുവിനെ വെറുതേ വിട്ടെന്നും വരാം. കാട്ജു രാജ്യദ്രോഹക്കുറ്റം ചെയ്തുവോ ഇല്ലയോ എന്നതല്ല, ഈ ലേഖനവിഷയം. ഭരണഘടനാഭേദഗതികളെ അസാധുവാക്കാൻ കാട്ജുവിനെപ്പോലുള്ളവരും ഉൾപ്പെടാനിടയുള്ള, അഞ്ചു സുപ്രീംകോടതി ജഡ്ജിമാർ മാത്രമടങ്ങുന്ന, ഭരണഘടനാബെഞ്ചിനാകും: ഭരണഘടനാബെഞ്ചിനുള്ള ഈ അധികാരമാണിവിടത്തെ വിഷയം.

അല്പം വിശദീകരിയ്ക്കാം: നമ്മുടെ ഭരണഘടനയിൽ ഭേദഗതി വരുത്തണമെങ്കിൽ പാർലമെന്റിന്റെ ഇരുസഭകളും മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ അതു പാസ്സാക്കിയിരിയ്ക്കണം; തുടർന്ന്, പകുതിയിലേറെ സംസ്ഥാനനിയമസഭകളും അതു പാസ്സാക്കിയിരിയ്ക്കണം. ഈ സഭകളിലെല്ലാം ജനത നേരിട്ടു തെരഞ്ഞെടുത്ത പ്രതിനിധികളോ, ജനതയുടെ പ്രതിനിധികൾ തെരഞ്ഞെടുത്ത പ്രതിനിധികളോ ആണുള്ളത്. പാർലമെന്റിൽ മാത്രമായി 778 പ്രതിനിധികൾ. പകുതിയിലേറെ നിയമസഭകളെന്നു പറയുമ്പോൾ, ചുരുങ്ങിയത് 2500 നിയമസഭാസാമാജികർ. ആകെ മൂവായിരത്തി ഇരുനൂറിലേറെ ജനപ്രതിനിധികളുടെ ഭൂരിപക്ഷ പിന്തുണയുണ്ടെങ്കിൽ മാത്രമേ, ഒരു ഭരണഘടനാഭേദഗതി നിയമമാകുകയുള്ളൂ.

ഇങ്ങനെ ലോക്‌സഭയും രാജ്യസഭയും ഭൂരിപക്ഷം നിയമസഭകളും പാസ്സാക്കിയ ഭരണഘടനാഭേദഗതിയെ അസാധുവാക്കാൻ അഞ്ചു സുപ്രീംകോടതി ജഡ്ജിമാർ മാത്രമടങ്ങിയ ഭരണഘടനാബെഞ്ചിനു സാധിയ്ക്കും. ഭരണഘടനാഭേദഗതിയെന്ന പ്രക്രിയയെ ഒരു തുലാസ്സായി സങ്കല്പിച്ചാൽ, ഒരു തട്ടിൽ 3200 ജനപ്രതിനിധികൾ; മറ്റേതിൽ അഞ്ചു ജഡ്ജിമാർ മാത്രം. എന്നിട്ടും, ജഡ്ജിമാരുടെ തട്ടിനു തന്നെ ഭാരക്കൂടുതൽ!

ജനപ്രതിനിധികൾ രൂപീകരിച്ച സർക്കാർ നിയമിച്ചവരാണു ജഡ്ജിമാർ. സർക്കാരിന്റെ ശമ്പളം പറ്റുന്നവർ. ജഡ്ജിമാർ ജനപ്രതിനിധികളുമല്ല. മാത്രവുമല്ല, ജഡ്ജിമാരിൽ ചിലരെങ്കിലും മാർക്കണ്ഡേയ കാട്ജുവിനെപ്പോലുള്ളവരായിരിയ്ക്കാം. ജഡ്ജിമാരിൽ വിവേകക്കുറവുള്ളവരുണ്ടാകാം. ഏതാനും മുൻ ചീഫ് ജസ്റ്റീസുമാരുടെ തന്നെ പ്രസ്താവനകൾ കണക്കിലെടുക്കുമ്പോൾ ജഡ്ജിമാർക്കിടയിൽ അഴിമതിക്കാരുമുണ്ടാകാം.  ജനപ്രതിനിധികൾ കൂട്ടായെടുത്ത തീരുമാനങ്ങളെ അസാധുവാക്കാൻ വിവേകക്കുറവും അഴിമതിസ്പർശവുമുള്ള ജഡ്ജിമാരും ഉൾപ്പെട്ടേയ്ക്കാവുന്നൊരു ചെറുസംഘത്തിന് അധികാരമുണ്ടാകുന്നതു ജനാധിപത്യത്തിന് അനുകൂലമല്ല.

സുപ്രീംകോടതിയിലെ ഭരണഘടനാബെഞ്ച് പിരിച്ചു വിടുകയും, ഭാവി ഭരണഘടനാഭേദഗതികളിലോരോന്നും പാർലമെന്റ് മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ പാസ്സാക്കിയ ശേഷം ജനതയുടെ തീരുമാനത്തിനു വിടുകയുമാണു വേണ്ടത്. ജനതയുടെ തീരുമാനം വോട്ടെടുപ്പിലൂടെ വേണം നിർണയിയ്ക്കാൻ. “പാർലമെന്റു പാസ്സാക്കിയിരിയ്ക്കുന്ന ഇത്രാമതു ഭരണഘടനാഭേദഗതി നിർദ്ദേശത്തെ നിങ്ങൾ അനുകൂലിയ്ക്കുന്നുവോ?” “ഉവ്വ്” അല്ലെങ്കിൽ “ഇല്ല” എന്ന ഉത്തരം ഓരോ പൗരനും രേഖപ്പെടുത്താനുള്ള സ്വാതന്ത്ര്യവും സൗകര്യവും വോട്ടിംഗ് യന്ത്രങ്ങൾ ലഭ്യമാക്കണം. ജനതയുടെ മൂന്നിൽ രണ്ടു ഭൂരിപക്ഷപിന്തുണ ലഭിച്ചാൽ മാത്രം ഭരണഘടനാഭേദഗതി നിയമമായിത്തീരണം; അല്ലെങ്കിലത് അസാധുവായിത്തീരണം. ജനാധിപത്യത്തിൽ ജനങ്ങളായിരിയ്ക്കണം, പരമോന്നതം.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here