സഹചാരിയായിട്ടെന്നുമെന്‍ കൂടെയുള്ള
ദുഃഖമാലയില്‍ നിന്നു മുത്തുകളായി
ഊര്‍ന്നുവീണ കദനങ്ങളെ
നിങ്ങളെയൊന്നു നമിച്ചിടട്ടെ ഞാന്‍
സുഖലോലുപത തന്‍ ശീതളിമയില്‍
മയങ്ങിക്കിടന്നതിന്നാലസ്യത്തിലൊരു
ഭോഗിയായ് മാത്രമൊടുങ്ങു-
മായിരുന്ന എന്‍റെ വാഴ്വിലേക്ക്
പരാജയത്തിന്‍ പടവുകള്‍ എറിഞ്ഞുതന്നതില്‍
പിടിച്ചു കയറാന്‍ ഞാന്‍ ശ്രമിക്കവേ
പിന്നെയും തള്ളിയിട്ടെന്നില്‍ വാശി തന്‍ വിത്തു പാകി-
യതിനെ വിജയവൃക്ഷമായി വളര്‍ത്തിയെടുത്തു നീ !
എന്‍റെ തൊട്ടാവാടിഹൃദയത്തെ
പൊരിവെയിലിലും വാടാതെ
പെരുമഴയിലും നനയാതെ
കരുത്തുള്ളതാക്കി തീര്‍ത്തതും നീ
ചിരിയില്‍ മറഞ്ഞിരിക്കുന്ന ചതിയേയും
ശാസനയിലൊളിഞ്ഞിരിപ്പുള്ള സ്നേഹത്തേയും
തിരിച്ചറിയുവാനെന്നെ
പ്രാപ്തനാക്കിയതും നീ
ജീവിതമാം മിശ്രിതത്തില്‍ നിന്നു
കുറ്റമാം കരടുകളെ അരിച്ചു മാറ്റി
നന്മ തന്‍ നിറനിലാവെന്‍റെ
ലോകത്തു പടര്‍ത്തി നീ !
ആ നിറനിലാവില്‍ ഞാന്‍ തെളിഞ്ഞ്
എന്നെത്തന്നെ അറിയുമ്പോൾ
നമ്രശിരസ്കയായി വീണ്ടും വീണ്ടും
നിന്നെ നമിച്ചിടട്ടെ !!