എഴുത്തുകാർക്കും കലാ,നാടക,സിനിമാ രംഗത്തുള്ളവർക്കും ആസ്വാദകർക്കും
ഗുണകരമാവുന്ന രീതിയിൽ തൃശ്ശൂരിൻ്റെ സംസ്കാരിക പൈതൃകം ഉൾക്കൊള്ളുന്നതും ആധുനിക സാങ്കേതിക സംവിധാനങ്ങളുള്ളതുമായ സാംസ്കാരിക സമുച്ചയം തൃശ്ശൂരിൽ ഉടൻ യാഥാർത്ഥ്യമാക്കുമെന്നും മന്ത്രി കെ.രാജൻ പറഞ്ഞു. അയനം സാംസ്കാരിക വേദി സാഹിത്യ അക്കാദമിയിൽ സംഘടിപ്പിച്ച സി.വി. ശ്രീരാമൻ സ്മൃതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യബന്ധങ്ങളുടെ കഥാകാരനായിരുന്നു സി.വി. ശ്രീരാമൻ എന്നും തനിക്ക് പറയാനുള്ള ആശയങ്ങളെ ഏറ്റവും ലളിതവും അനാർഭാടവുമായി പറഞ്ഞു വച്ച സി.വി എഴുതിയത് മലയാളത്തിലാണെങ്കിലും ആ കഥകൾ സംവദിച്ചത് ലോകോത്തര ഭാഷകളിലായിരുന്നുവെന്നും മന്ത്രി പറഞ്ഞു. മലയാളത്തിന്റെ അതിർവരമ്പുകൾ മറികടന്ന ഇന്ത്യൻ കഥാകാരനായിരുന്നു സി.വി. ശ്രീരാമൻ എന്നും, അഭയാർത്ഥി പ്രശ്നത്തിലുൾപ്പടെ വിവിധങ്ങളായ ധാരകളിൽ സി.വി. പറഞ്ഞുവെച്ചത് പ്രവചനാത്മകമായ ഇന്ത്യൻ ദേശീയതയായിരുന്നു എന്നും
അദ്ദേഹം കൂട്ടിച്ചേർത്തു.