പേടിയാവുന്നെന്നു കെ ആർ മീരയും ശാരദക്കുട്ടിയും

 

അലിഗഢില്‍ ഗാന്ധി ചിത്രത്തിന് നേർക്ക് കൃത്രിമ തോക്കുകൊണ്ടു പ്രതീകാത്മകമായി വെടി വെച്ച ഹിന്ദു മഹാ സഭയുടെ പ്രവർത്തിയിൽ രാജ്യം ആകെ നടുങ്ങിയിരിക്കുകയാണ്. ഇതിനെതിരെ കേരളത്തിലും നിരവധി സാംസ്കാരിക പ്രവർത്തകർ രംഗത്തെത്തി.കെ ആർ മീരയും, ശരദക്കുട്ടിയും,സച്ചിദാനന്ദനും എല്ലാം ഈ വിഷയത്തിൽ തങ്ങളുടെ ആശങ്കകൾ പങ്കുവെച്ചു.

കെ ആർ മീരയുടെ ഫേസ്ബുക് കുറിപ്പ് ചുവടെ:

ദൈവമേ, എനിക്കു പേടിയാകുന്നു.

‌രാഷ്ട്രപിതാവിന്‍റെ എഴുപത്തിയൊന്നാം ചരമദിനത്തില്‍ അദ്ദേഹത്തിന്‍റെ പ്രതിരൂപത്തിലേക്ക് ഹിന്ദു മഹാസഭയുടെ ദേശീയ സെക്രട്ടറി നിറയൊഴിക്കുന്നു.

നിലത്തേക്ക് ചോരച്ചാല്‍ ഒഴുകിപ്പരക്കുന്നു.

എന്‍റെ രാഷ്ട്രത്തിന്‍റെ പിതാവ് !

ലോകത്തിന്‍റെ മുഴുവന്‍ മഹാത്മാവ് !

ഇത് ഉത്തര്‍പ്രദേശില്‍ പുതിയ ആചാരമാണത്രേ.

എനിക്കു പേടിയാകുന്നു.

അടുത്ത ജനുവരി മുപ്പതിന് എന്‍.എസ്.എസ്. പ്രസിഡന്‍റ് ജി. സുകുമാരന്‍നായരും എസ്.എന്‍.ഡി.പി. ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പി.എസ്. ശ്രീധരന്‍പിള്ളയുടെ നേതൃത്വത്തില്‍ ഇവിടെയും ഈ ആചാരം ആവര്‍ത്തിക്കുമായിരിക്കും.

മഹാത്മാവിനെ വെടിവച്ച് ആനന്ദിച്ച പൂജാ ശകുന്‍ പാണ്ഡെയെപ്പോലെ, കെ. പി. ശശികലയുടെയും ശോഭാ സുരേന്ദ്രന്‍റെയും നേതൃത്വത്തില്‍ നമ്മുടെ കുലസ്ത്രീകളും നാമജപവുമായി നിരത്തിലിറങ്ങി ഈ ആചാരം സംരക്ഷിക്കുമായിരിക്കും.

ടി. പി. സെന്‍കുമാര്‍ സ്വാഗതപ്രസംഗം നടത്തുമായിരിക്കും. മാതാ അമൃതാനന്ദമയിയും ചിദാനന്ദപുരിയും പ്രഭാഷണങ്ങളാല്‍ അനുഗ്രഹം ചൊരിയുമായിരിക്കും.

ഇന്ന് ഇത് ചര്‍ച്ചയ്ക്ക് എടുക്കുകയോ ചോദ്യശരങ്ങള്‍ എയ്യുകയോ ചെയ്യാത്ത മലയാളത്തിലെ ന്യൂസ് ചാനലുകള്‍ അന്ന് ഇതു തല്‍സമയം സംപ്രേഷണം ചെയ്യുകയും പത്രങ്ങള്‍ ഒന്നാം പേജില്‍ ആഘോഷിക്കുകയും ചെയ്യുമായിരിക്കും.

രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും ‘ഞങ്ങള്‍ വിശ്വാസികളോടൊപ്പം’ എന്ന് ആണയിടുമായിരിക്കും.

ത്യാഗമില്ലാത്ത മതം പാപമാണെന്നു പറഞ്ഞ വൃദ്ധനെ ‘ആണുങ്ങള്‍ക്കു’ യോജിക്കും വിധം കൈകാര്യം ചെയ്തതില്‍ കെ. സുധാകരന്‍ വിശ്വാസികളെ അഭിനന്ദിക്കുമായിരിക്കും.

അതിനു മുമ്പ്,

ഇടതുപക്ഷമേ,

നിങ്ങളൊന്നു നിലവിളിക്കുകയെങ്കിലും ചെയ്യണേ.

വെറുതെ.

ജീവനോടെയുണ്ട് എന്നു തെളിയിക്കാന്‍ മാത്രം.

(ചിത്രത്തിനു കടപ്പാട് : ടൈംസ് നൗ,കെ ആർ മീര)

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here