കവിത മാനുഷികമായ ഒരു ഉപാധി ആയിരിക്കെ അതിൽ ഉറമ്പിനും കാക്കക്കും പുഴുവിനും എല്ലാം എന്ത് കാര്യമെന്ന് ഇന്ന് ആരും ചോദിക്കില്ല എന്നാൽ മാനുഷികമായ നിത്യ വേദനകളെ തേടി മലയാള കവിത അലഞ്ഞ 70കളിലെ അന്വേഷണ ദിനങ്ങളിൽ ആ ചോദ്യം പ്രസക്തമായിരുന്നു.ആ കാലത്ത് തികച്ചും പ്രാപഞ്ചികമായ കവിത ജയശീലൻ എഴുതി. മനുഷ്യനെക്കൂടാതെ അനേകം ജീവജാതികൾ ലോകത്തിൽ ഉണ്ടെന്നും അവന്റെ അവസ്ഥകൾക്ക് ബിംബങ്ങൾ അകാൻ മാത്രമുള്ളതല്ല അവയന്നും കവിത പറഞ്ഞു.
ഭൂമിയിലെ പുല്ലിനെയും പുഴുവിനേയും മനസ്സിലാക്കാത്ത കവിതയും ജീവിതവും തുച്ഛമെന്നു ജയശീലൻ കവിതകളിലൂടെ എഴുതി.അതൊരു രാഷ്ട്രീയ പ്രഖ്യാപനം കൂടിയായിരുന്നു.തികച്ചും നിസ്സാരമെന്നു തോന്നുന്ന നിമിഷങ്ങൾ,നിശ്ചലതകൾ അവയെല്ലാം വാക്കുകളിലേക്ക് കൊണ്ടുവരാനുള്ള ശ്രമമായിക്കൂടി ഈ കവിതകളെ കാണാം.ജൈവികമായ ഒരവബോധം ഇന്ന് ജീവിതത്തിന്റെ എല്ലാ മേഘലയിലും നടപ്പിൽ വരുത്താൻ വ്യക്തി നിർബന്ധിതനാവുന്ന വർത്തമാനകാല പരിസരത്തിൽ ജയശീലന്റെ കവിതകൾ പുതിയൊരു ഉണർവ്വ് തേടുന്നു.
നഗരം,ഗ്രാമം , ജൈവലോകം , മനുഷ്യൻ എന്നിങ്ങനെ വിഷയങ്ങൾ ഇടകലർന്ന് കവിതകളിൽ കടന്ന് വരുന്നു. അതിരുകളില്ലാത്ത പ്രപഞ്ച ബോധം തന്നെയാണ് അപ്പോഴും അവയിൽ മുഴച്ചു നിൽക്കുന്നത്. അത്ര മാത്രം ശ്രദ്ധയോടെ ഓരോ ജീവ കാണികയെയും പരിഗണിക്കുവാനും അവയർഹിക്കുന്ന ബഹുമാനത്തോടെ കവിതയിൽ കുടിയിരുത്തുവാനും ജയശീലന് അനായാസം സാധിച്ചു.
ജയശീല കവിതകൾ വായിക്കുമ്പോൾ പേജിൽ തൊട്ടിരിക്കുന്ന വിരലിലേക്ക് ഒരു ചില്ല പടർന്നു കയറുന്നത് വിവേകശാലിയായ വായനക്കാരൻ തിരിച്ചറിയുന്നു.
ഇന്ന് ലോകം പരസ്പര വിനിമയത്തിന്റെ സാധ്യതകളെപ്പറ്റി സംസാരിക്കുന്നു.ചെടികളുടെ മരങ്ങളുടെ അവഗണിക്കാനാവാത്ത ആവശ്യകതയെപ്പറ്റി വെപ്രാളപ്പെടുന്നു. ഒരിക്കൽ പറന്നുപോയ കിളികൾ മടങ്ങി വരാത്തതെന്തെന്ന് ആശങ്കപ്പെടുന്നു. അതിനൊക്കെ ഇടയിൽ മനുഷ്യനും ജൈവ ലോകത്തിനും സാധ്യമായ ശാന്തവും, അങ്ങേയറ്റം സുതാര്യവുമായ വിനിമയങ്ങളെപ്പറ്റി ജയശീലന്റെ കവിതകൾ പേർത്തും പേർത്തും പാടുന്നു.
Click this button or press Ctrl+G to toggle between Malayalam and English