നിങ്ങളെയെല്ലാവരെയുംപോലെ ഞാനും ജൂലൈ 10നു നടൻ ദിലീപിനെ യുവ നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിൽ ഗൂഡാലോചനയ്‌ക്കെതിരായി അറസ്റ്റു ചെയ്ത വാർത്ത വായിച്ചുകൊണ്ടിരുന്നു. പലരും അഭിപ്രായപ്പെട്ടതുപോലെ ഇത് തീർച്ചയായും കേരള പോലീസിന്റെ നേട്ടത്തിന്റെ കിരീടത്തിലെ മറ്റൊരു പൊൻതൂവൽ തന്നെ. ഒരു സ്ത്രീ എന്ന നിലയിൽ ദിലീപിനെതിരെയെടുത്ത നടപടി ഉചിതം തന്നെ എന്ന അഭിപ്രായം എനിയ്ക്കുമുണ്ട്. സ്‌ത്രീയ്‌ക്കെതിരെ പുരുഷന്റെ ഏതു രീതിയിലുള്ള ആക്രമണമാണെങ്കിലും അതിനെതിരെ കര്ശനമായ നടപടിയെടുക്കണം.
എന്നിരുന്നാലും ഈ അറസ്റ്റിനെ കയ്യടിച്ച് പ്രോസ്താഹിപ്പിയ്ക്കുന്നവരിൽ എത്ര പേർ യാഥാർഥ്യത്തെ അറിയുന്നവരുണ്ട്? നടിയുടെ ആരാധകരോ, ദിലീപെന്ന നടനിൽ അസൂയയുള്ളവരോ അല്ലെങ്കിൽ വ്യക്തിപരമായി ദിലീപിനോട് ശത്രുതയുള്ളവരോ, സ്ത്രീവിമോചനവാദികളോ അല്ലാത്ത ആരെല്ലാം ഇക്കൂട്ടത്തട്ടിലുണ്ട്? “എല്ലാ കഴിവുകളും, നല്ല ഒരു നടിയും കൂടിയായ മഞ്ജുവാര്യരെ, അതും ഇത്ര വലിയ ഒരു കുട്ടിയുള്ളപ്പോൾ അവൾക്കില്ലാത്ത എന്ത് പ്രത്യേകതയാണ് കാവ്യ മാധവനിൽ ദിലീപ് കണ്ടത്?” എന്ന് പല വീട്ടമ്മമാരും ചോദിയ്ക്കുന്നതായി ഞാൻ കേട്ടിട്ടുണ്ട് ദിലീപിന്റെ അറസ്റ്റിൽ ആനന്ദം കണ്ടെത്തുന്നവരിൽ ഇക്കൂട്ടരും ഇല്ലേ? അപ്പോൾ ഇത്തരക്കാരെ എല്ലാം ഒഴിച്ച് നിർത്തിയാൽ യാഥാർഥ്യം അറിയുന്നവർ ആരാണ്? മൂന്നുവർഷത്തെ ഗുഢാലോചനയ്ക്കുശേഷം ഇത്തരത്തിലൊരു കടുത്ത പ്രതികാരം ആസൂത്രണം ചെയ്യണമെങ്കിൽ ഇതിനുപിന്നിൽ മാധ്യമങ്ങൾ വെളിപ്പെടുത്തിയ ദിലീപ് – മഞ്ജുവാര്യർ ബന്ധം പിരിയാൻ യുവനടി കാരണമായി എന്നതിലുപരി മറ്റെന്തെങ്കിലും കൂടിയ പങ്കു യുവനടിയ്ക്കുണ്ടോ? അതും മാത്രമല്ല കാവ്യയുമായുള്ള ദിലീപിന്റെ ബന്ധം വിവാഹമെന്ന ചടങ്ങിലൂടെ പൊതുജനത്തിന് മുന്നിൽ സ്ഥിരീകരിയ്ക്കപ്പെട്ടതിനു ശേഷം ഇത്തരമൊരു പ്രതികാരത്തിന്റെ ആവശ്യകതയുണ്ടായിരുന്നുവോ? വിവാഹജീവിതത്തിൽ പലർക്കും പലരോടും ഇഷ്ടം തോന്നുകയും, വിവാഹബന്ധങ്ങൾ വേർപ്പെടുന്നതും സമൂഹത്തിൽ ഇത് ആദ്യത്തെ സംഭവമൊന്നുമല്ലല്ലോ! അറിയപ്പെടുന്നവരിലല്ലാതെ സാധാരണകാരിലും ഇത്തരം ഒരുപാട് സംഭവങ്ങൾ ഉണ്ടാകാറുണ്ടല്ലോ? അത്തരം സാഹചര്യത്തിൽ പലർക്കും അവരുടേതായ മതിയായ കാരണങ്ങളും ഉണ്ടാകാറുണ്ട്.
രണ്ടു ദിവസമായി കാണുന്ന ഈ അമിതമായ മാധ്യമങ്ങളുടെ പ്രതികരണം വെള്ളിത്തിരയിൽ കാണുന്ന ദിലീപെന്ന നടനും, യുവനടിയും എന്നതുതന്നെയല്ലേ? ദിലീപെന്ന വ്യക്തിയെ കുറിച്ച് മാധ്യമങ്ങൾ വെളിപ്പെടുത്തുന്നതായ വിശദാശംസങ്ങൾ സത്യമായതാണെങ്കിൽ ഈ അറസ്റ്റിനും , തുടർന്നുള്ള നടപടിയ്ക്കും അർഹതപ്പെട്ടവൻ തന്നെ. പക്ഷെ സത്യം വെളിപ്പെടുന്നതുവരെ മാധ്യമങ്ങളെ വ്യക്തി വൈരാഗ്യങ്ങൾ തീർക്കാനും, ഒരാളുടെ അധഃപതനത്തിൽ ആനന്ദം കണ്ടെത്തുന്നതിനിതിനുമായി വിനിയോഗിയ്ക്കുന്ന വിലകുറഞ്ഞ സംസ്കാരം ഉപേക്ഷിച്ച് കൂടെ?
ഫെബ്രുവരി 17-നു നടന്ന സംഭവത്തിനു വെറും നാലുമാസകാലത്തിൽ മതിയായ നടപടികൾ എടുത്തുവെന്നത് അംഗീകരിയ്ക്കേണ്ടതുതന്നെ. ഇവിടുത്തെ സാഹചര്യത്തിൽ യുവനടിയ്ക്കും ഈ സംഭവത്തിൽ പങ്കുണ്ട് എന്നത് വ്യക്തമാണ്. എന്നാൽ എത്രയോ നിരപരാധിയായ പെൺകുട്ടികൾക്കെതിരെ മദ്യത്തിന്റെയും, പിടിപാടുകളുടെയും തണലിൽ പുരുഷൻ നടത്തുന്ന തോന്നിവാസങ്ങൾക്കും വേട്ടയാടലിനും എതിരെ മതിയായ നടപടികൾ എടുക്കാതെ തേഞ്ഞു മാഞ്ഞു പോകുന്നു. ഇതും കൂടാതെ നിഷ്കളങ്കരായ കുട്ടികൾക്കെതിരെയും, വയോജനങ്ങൾക്കെതിരെയും അധികാരത്തിന്റെ, ലഹരിയുടെ ചവിട്ടിമെതിക്കലിനെതിരെയും ഈ കേസിൽ കാണിച്ച അഭിനിവേശത്തിൽ പോലീസിന്റെയും ജനങ്ങളുടെയും മാധ്യമങ്ങളുടെയും ഇടപെടൽ ഉണ്ടായാൽ ‘സുന്ദരകേരളം’ എന്ന സ്വപ്‍ന സാക്ഷാത്കാരം സംഭവിച്ചെയ്ക്കും.