ഇന്റർലോക്ക്

 

 

 

 

 

ഒന്ന്

രസം അറിവതിനെ
അറിയവെ രസത്തിനക്കരെ
മഹാരസം

രണ്ട്

ദു:ഖം അറിവതിനെ
അറിയവെ ദുഃഖത്തിനക്കരെ
പരമസുഖം

മൂന്ന്

വിട്ടിറങ്ങാത്ത
വീട്ടിനെ പ്രതിയുള്ള
കപടഗൃഹാതുരത്വം
യാത്രയിലെ
ഭാരിച്ച ചുമട്
വീട്ടിനുള്ളിൽ
വാണിരിപ്പവന്
സ്വമേൽവിലാസം
ഒരു കടങ്കഥയല്ല

നാല്

ചുവരിലെ കണ്ണാടിയുടെ
അരാഷ്ട്രീയ നിലപാട്
വിചിത്രം തന്നെ
പച്ചയായി തുറന്നു കാട്ടുകയാണത്
ചുവപ്പിനെ മഞ്ഞയെ
നീലയെ പച്ചയെ

അഞ്ച്

ചെത്തിക്കളയുന്നവനെ ശില്പിയെന്ന്
വിളിച്ചോളൂ
കൂട്ടിച്ചേർക്കുന്നവനെ ചിത്രകാരനെന്ന്
വിളിച്ചോളൂ
കൂട്ടിച്ചേർക്കുന്നതിനെയൊക്കെയും
ഒരു ഭ്രാന്തനെപ്പോലെ
ചെത്തിക്കളയുന്നവനെ
എന്ത് നാമത്തിൽ
വിളിക്കും

ആറ്

കവി
സൃഷ്ടാവിനോടൊട്ടി നിൽപ്പവൻ
നിർവചനങ്ങളും ചിലപ്പോൾ
അവന് കവിത
…….കുരുടന് കാട്ടിയ
കണ്ണാടി മാതിരി

ഏഴ്

പരിമിതിയുടെ കറുത്ത ആഴം
അറിയാൻ
ഇണക്കത്തിൽ
ഒന്ന് തൊട്ടു നോക്കാം
അപരിമിതത്തെ

എട്ട്

കെട്ട ഇടം
കെട്ടിടം
കെട്ടിടത്തെ
വീടായി മാറ്റി
ഹൃദയങ്ങളെ
ഇന്റർലോക്ക് ചെയ്യുന്ന
നിർവ്വാണസൂത്രം
മനുഷ്യാ, നീ
ഓർമ്മക്കേടിന്റെ
കുപ്പയിൽ നിക്ഷേപിക്കരുതേ

ഒമ്പത്

കെട്ട ഇടം
കെട്ടിടം
കെട്ടിടം
ജപ്തി ചെയ്യപ്പെടാം
വീട്
കൊടുങ്കാറ്റിലൊ പേമാരിയിലൊ
നിലം പൊത്താം
എന്നാൽ ഇന്റർലോക്കിന്റെ ഇടം
എന്നന്നേക്കും വാണിരിക്കും.

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleമരങ്ങൾ
Next articleതീവണ്ടിയാത്രയ്ക്കിടയില്‍ പുസ്തകങ്ങള്‍; ആപ്ലികേഷൻ പരീക്ഷിക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ
ജനനം 1955 ൽ കണ്ണൂർജില്ലയിലെ കണ്ണപുരം ഗ്രാമത്തിൽ. അഞ്ചാം വയസ്സിലുണ്ടായ ഒരു വെടിക്കെട്ടപകടത്തിൽ ആസന്നമരണാനുഭവം. സ്ഥലത്തെ ദിവ്യനായ ഡോക്ടറുടെ വിവേകംമൂലം ജീവൻ തിരിച്ചുകിട്ടി; സൗഭാഗ്യമോ ദൗര്ഭാഗ്യമോ എന്താണ് പറയേണ്ടതെന്ന് അറിയില്ല , അദ്ദേഹത്തിന്റെ കൈപ്പിഴകൊണ്ട് മറ്റൊരു കാര്യം സംഭവിച്ചു. ഇടതു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. പത്താംക്ലാസ്സിനുശേഷം ടൈപ്പട,ചുരുക്കെഴുത്തു,അക്കൗണ്ടൻസി, ജ്യോതിഷം എന്നീ ഒടിവിദ്യകൾ അഭ്യസിച്ചു. ബേക്കറി ഓവൻ സഹായി, ബിൽ കളക്ടർ, ലോഡ്ജ് മാനേജർ..ഇത്യാദി .പല പണികളിലും ഭാഗ്യം പരീക്ഷിച്ചു. ഒരു ഗതിയും കിട്ടിയില്ല. പിന്നീട് ഒരു ശരാശരി മലയാളിയുടെ തലവിധിയുമായി ഊരുചുറ്റൽ: കൊൽക്കത്ത.ഡൽഹി. ഡെഹ്റാഡൂൺ. "വേണുവിന് കഥയെഴുതുവാൻ കഴിയും, വിടാതെ കൂടിയ്‌ക്കോളൂ ". എന്നെഴുതി ഒരിക്കൽ കുഞ്ഞുണ്ണിമാഷ് അനുഗ്രഹിച്ചിരുന്നു. ആ ബലത്തിൽ എഴുതിയ ചില രചനകൾ, പുഴ മാഗസിൻ, കഥ, ദേശാഭിമാനി, കുങ്കുമം, മനോരാജ്യം,മനോരമ, മംഗളം, ബാലരമ, ചന്ദ്രിക,ചില്ല, സമയം എന്നീ പ്രസിദ്ധീകരണങ്ങളിൽ പ്രകാശമോ ഇരുളോ പരത്തി. സർഗശ്രമങ്ങൾക്കു കയ്പ്പും മധുരവുമായിരുന്നു പ്രതിഫലം.'അമ്പുനമ്പ്യാരുടെ തോക്കിനു' മനോരാജ്യത്തിന്റെ ചെറുകഥാ പുരസ്‌കാരം.കുങ്കുമത്തിൽ വന്ന കഥകളുടെ പേരിൽ പ്രൊ എം കൃഷ്ണൻ നായരുടെ നിരന്തര ശകാരം. 2010 ൽ ഓ യെൻ ജി സി ഡെഹ്‌റാഡൂണിലെ എച് ആർ എക്സിക്യൂട്ടീവ് തസ്‌തികയിൽനിന്നു വി ആർ എസ്സെടുത്തു. പ്രവാസപ്പായ ചുരുട്ടിക്കെട്ടിയതിനു ശേഷം . ഇപ്പോൾ കണ്ണപുരത്ത്‌. ഭാര്യ ശ്രിമതി പി .നളിനിയോടൊപ്പം വിശ്രമജീവിതം. രണ്ടു പെണ്മക്കൾ,സൗമ്യ.ദിവ്യ.ഇവർ വിവാഹിതരായി ബാംഗ്ലൂരിൽ കഴിയുന്നു. എഴുത്തുകാരന്റെ സ്ഥിരമേൽവിലാസം :- പി സി വേണുഗോപാലൻ, സോപാനം,, കണ്ണപുരം ഈസ്റ്റ്, പി ഓ മൊട്ടമ്മൽ, കണ്ണൂർ 670331 മൊബൈൽ 9400563338,

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English