അന്തർലീനം 

 

 

 

ശിരസ്സില്ലാത്ത ശിരോവസ്ത്രം –
രൂപത്തിന്റെ മുൾക്കിരീടം വേണ്ട
നിഴലാകാം

ചുണ്ടിന്റെ പാപഭാരം ചുമക്കേണ്ട
മാറ്റൊലിയാകാം

വെളിച്ചത്തിന്റെ കുത്തല്‍ സഹിക്കേണ്ട
അന്ധകാരമാകാം

രക്തക്കറ പുരണ്ട കൈക്കോടാലിയാകേണ്ട
മരച്ചുറ്റികയുടെ നിലവിളികൾക്കിടയിലെ
സാന്ദ്രമൗനമാകാം

സ്വപ്നമാകാം
രാവിൽ ആരും കാണാതെ മതിൽ ചാടി മറിഞ്ഞു
ഒരു മെത്ത പങ്കിടാം

വിലക്കപ്പെട്ട കന്യകയുടെ പൂന്തോപ്പിൽ
വസന്തം വിരിയിക്കാം
വിജൃംഭിത പഞ്ചഭൂതപ്പൂവാകാം

പാതയാകാം
യാത്രാക്ലേശം ഒഴിവാക്കാം

മരീചികയാകാം
ഒരു മരുഭൂമിയിലേക്ക് നിന്നെ വശീകരിക്കാം
മൂന്ന് തെറ്റിൽനിന്നും ഒരു ശരി കണ്ടെത്താം

കമിഴ്ന്ന പഴക്കൊട്ടയാകാം
പിളർത്തപ്പെട്ട മാതളക്കനിയുടെ ശേഷിച്ച
തേനറകൾ പൂഴ്ത്തിവെക്കാം

പൗർണ്ണമിയാകാം
വെള്ളിപ്പരലുകൾക്കൊപ്പം ആറ്റിൽ പാപമുക്തരായ്
തത്തിക്കളിക്കാം

ഇലകളില്ലാത്ത കൊമ്പത്തെ പൂക്കുടന്നയാകാം
ഇളംകാറ്റിന്റെ കുസൃതിച്ചുംബനത്തിൽ പരിക്കേറ്റ്
വേരിന്റെ അടിവഴിയിലമരാം

മരിച്ചാലും കോലായിൽ ശ്വാസം വിടാതെ കിടന്നോളാം
മറവിയാൽ ആരെങ്കിലും വന്ന് മൂടുവോളം!

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleഫ്രീഡം സ്‌ക്വയര്‍-കള്‍ച്ചറല്‍ ബീച്ച് പദ്ധതി; കോഴിക്കോടിന്റെ കലാപരമ്പര്യത്തിനുള്ള ആദരം
Next articleവരുവിൻ, ശ്രീലങ്കയിൽ പോയി അത്താഴം കഴിക്കാം..
ജനനം 1955 ൽ കണ്ണൂർജില്ലയിലെ കണ്ണപുരം ഗ്രാമത്തിൽ. അഞ്ചാം വയസ്സിലുണ്ടായ ഒരു വെടിക്കെട്ടപകടത്തിൽ ആസന്നമരണാനുഭവം. സ്ഥലത്തെ ദിവ്യനായ ഡോക്ടറുടെ വിവേകംമൂലം ജീവൻ തിരിച്ചുകിട്ടി; സൗഭാഗ്യമോ ദൗര്ഭാഗ്യമോ എന്താണ് പറയേണ്ടതെന്ന് അറിയില്ല , അദ്ദേഹത്തിന്റെ കൈപ്പിഴകൊണ്ട് മറ്റൊരു കാര്യം സംഭവിച്ചു. ഇടതു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. പത്താംക്ലാസ്സിനുശേഷം ടൈപ്പട,ചുരുക്കെഴുത്തു,അക്കൗണ്ടൻസി, ജ്യോതിഷം എന്നീ ഒടിവിദ്യകൾ അഭ്യസിച്ചു. ബേക്കറി ഓവൻ സഹായി, ബിൽ കളക്ടർ, ലോഡ്ജ് മാനേജർ..ഇത്യാദി .പല പണികളിലും ഭാഗ്യം പരീക്ഷിച്ചു. ഒരു ഗതിയും കിട്ടിയില്ല. പിന്നീട് ഒരു ശരാശരി മലയാളിയുടെ തലവിധിയുമായി ഊരുചുറ്റൽ: കൊൽക്കത്ത.ഡൽഹി. ഡെഹ്റാഡൂൺ. "വേണുവിന് കഥയെഴുതുവാൻ കഴിയും, വിടാതെ കൂടിയ്‌ക്കോളൂ ". എന്നെഴുതി ഒരിക്കൽ കുഞ്ഞുണ്ണിമാഷ് അനുഗ്രഹിച്ചിരുന്നു. ആ ബലത്തിൽ എഴുതിയ ചില രചനകൾ, പുഴ മാഗസിൻ, കഥ, ദേശാഭിമാനി, കുങ്കുമം, മനോരാജ്യം,മനോരമ, മംഗളം, ബാലരമ, ചന്ദ്രിക,ചില്ല, സമയം എന്നീ പ്രസിദ്ധീകരണങ്ങളിൽ പ്രകാശമോ ഇരുളോ പരത്തി. സർഗശ്രമങ്ങൾക്കു കയ്പ്പും മധുരവുമായിരുന്നു പ്രതിഫലം.'അമ്പുനമ്പ്യാരുടെ തോക്കിനു' മനോരാജ്യത്തിന്റെ ചെറുകഥാ പുരസ്‌കാരം.കുങ്കുമത്തിൽ വന്ന കഥകളുടെ പേരിൽ പ്രൊ എം കൃഷ്ണൻ നായരുടെ നിരന്തര ശകാരം. 2010 ൽ ഓ യെൻ ജി സി ഡെഹ്‌റാഡൂണിലെ എച് ആർ എക്സിക്യൂട്ടീവ് തസ്‌തികയിൽനിന്നു വി ആർ എസ്സെടുത്തു. പ്രവാസപ്പായ ചുരുട്ടിക്കെട്ടിയതിനു ശേഷം . ഇപ്പോൾ കണ്ണപുരത്ത്‌. ഭാര്യ ശ്രിമതി പി .നളിനിയോടൊപ്പം വിശ്രമജീവിതം. രണ്ടു പെണ്മക്കൾ,സൗമ്യ.ദിവ്യ.ഇവർ വിവാഹിതരായി ബാംഗ്ലൂരിൽ കഴിയുന്നു. എഴുത്തുകാരന്റെ സ്ഥിരമേൽവിലാസം :- പി സി വേണുഗോപാലൻ, സോപാനം,, കണ്ണപുരം ഈസ്റ്റ്, പി ഓ മൊട്ടമ്മൽ, കണ്ണൂർ 670331 മൊബൈൽ 9400563338,

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English