റെയിൽവേയിലെ സ്‌റ്റേഷൻ മാസ്‌റ്റർജോലി എന്റെ എഴുത്തിനെ സഹായിച്ചിട്ടുണ്ട്. കുറെയൊക്കെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഇന്ത്യയിലെ, പ്രത്യേകിച്ച് ദക്ഷിണേന്ത്യയിലെ വൈവിധ്യമാർന്ന ഗ്രാമീണജീവിതങ്ങളെ പരിചയിക്കാൻ അതു സഹായിച്ചു. പൊതുവെ, എഴുത്തിനെ സഹായിക്കാത്ത ജോലിസമയവും ജീവിതചര്യയുമാണ് റെയിൽവേ ജോലിക്കുള്ളത്. വായിക്കാൻ സമയം കിട്ടിയിരുന്നില്ല. അല്‌പം സമയം കിട്ടിയാൽ പുസ്‌തകങ്ങൾ കിട്ടാനുള്ള വഴിയില്ലായിരുന്നു. തിരക്കില്ലാത്ത ഗ്രാമീണസ്‌റ്റേഷനുകളിൽ ഏകാന്തങ്ങളായ നീണ്ടമണിക്കൂറുകൾ കിട്ടി. കുറച്ചു വായനയും ഏറെ ചിന്തയും. സമ്പാദിക്കാൻ കഴിഞ്ഞ കുറച്ചു പുസ്‌തകങ്ങൾ ഏകാഗ്രതയോടെ വായിച്ചു. ഡ്യൂട്ടിയിൽ, തീവണ്ടികളില്ലാത്ത സമയങ്ങളിൽ തുണ്ടു കടലാസുകളിൽ കഥ എഴുതി. ആഴ്‌ചയിൽ ഒരു ദിവസം കിട്ടുന്ന വിശ്രമവേളയിൽ വീട്ടുകാര്യങ്ങൾ കഴിഞ്ഞുള്ള സമയത്ത് തുണ്ടുകൾ കൂട്ടിച്ചേർത്തു. എഡിറ്റു ചെയ്‌തു. പലപ്പോഴും ശില്‌പഭംഗി കുറഞ്ഞുപോയിട്ടുണ്ടെന്നു തോന്നി. ഉള്ളടക്കം മാത്രമായി എനിക്കു പ്രധാനം.
Generated from archived content: essay3_sept7_06.html Author: vaishagan