വണ്ടി കാത്ത്‌

തനിക്കുള്ള വണ്ടി വരുന്നതും കാത്തു

കിടക്കുന്നു ബെഞ്ചിൽ കിഴവൻ സ്‌റ്റേഷനിൽ

അനുയാത്രയ്‌ക്കായിട്ടണഞ്ഞവരെല്ലാം

അവിടവിടെയായ്‌ച്ചിതറി, യക്ഷമം

വരുന്ന വണ്ടി തൻ സമയത്തെപ്പറ്റി

പരസ്‌പര പ്രവചനം നടത്തുന്നു!

കിടക്കുന്നു വൃദ്ധനൊരു പഴം ബഞ്ചിൽ;

ഇടയ്‌ക്കിടെ ദുഃഖം ത്രസിക്കുന്നു നെഞ്ചിൽ

കൊടുംമിരുളിന്റെ വിരിമാറിൽക്കൂടി

ഒടുവിലാവണ്ടി വരുന്ന മാത്രയിൽ

കയറിക്കൊള്ളണം തനിച്ചു താനതിൽ

കരുതിയിട്ടുണ്ടൊരിടം തനിക്കായ്‌!

ഇറങ്ങേണ്ടുമിടം അറിയാനും വയ്യ!

കരങ്ങളിൽലൊന്നും കരുതാനും വയ്യ!

അനന്തമാകുമോ തുടങ്ങുമീ യാത്ര?

അടുത്തൊരു നാട്ടിൽപ്പിടിച്ചിറക്കുമോ?

കുറെയേറെദൂരം കറങ്ങിയീവണ്ടി-

യൊരിക്കൽ കൂടി വന്നിവിടെയീ നാട്ടിൽ

പിരിഞ്ഞൊരീത്തന്നെപ്പിടിച്ചിറക്കുമോ?

പ്രിയജനം തന്നെ തിരിച്ചറിയുമോ?

വരുന്നതെപ്പോളീ നശിച്ച വണ്ടി?

പറയാനാരുണ്ടീതിരക്കിൽ

കൃത്യമായ്‌?

അറിയില്ലാർക്കുമാസമയം; സർവ്വരും

പരസ്‌പ്പരം നോക്കി വിരൽ മലർത്തുന്നു.

കരത്തിലെ വാച്ചിലിടയ്‌ക്കിടെ നോക്കി-

പ്പറഞ്ഞയയ്‌ക്കുവാൻ തിടുക്കം കൂട്ടുന്നോ?

കിടക്കുന്നൂ വ്യദ്ധനൊരു പഴം ബഞ്ചിൽ;

ഇടയ്‌ക്കിടെ ദുഃഖം

ത്രസിക്കുന്നു നെഞ്ചിൽ!

Generated from archived content: poem13_apr16_07.html Author: p_bhaskaran

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English