ബോധേശ്വരൻ തീവണ്ടിയാത്രകൾ ഇഷ്‌ടപ്പെട്ടു. തീവണ്ടിയാത്ര കാഴ്‌ചയാണ്. എന്നാൽ ഈ കാഴ്‌ചയ്‌ക്ക് പരിമിതിയുണ്ടായിരുന്നു. തീവണ്ടി ജനാല അതിരിട്ട ദൃശ്യം. റെയിലിന്റെ തിരിവിൽ മറയുന്ന ദൂരം.
വർഷങ്ങൾ ചെല്ലുംതോറും താൻ സഞ്ചരിച്ച തീവണ്ടികളുടെ നീളം ചുരുങ്ങുന്നത് ബോധേശ്വരനറിഞ്ഞു. സഹയാത്രികളുടെ എണ്ണം കുറയുന്നത്. അങ്ങനെ അവസാനം, നീളം ചുരുങ്ങിച്ചുരുങ്ങി തീവണ്ടിക്ക് ഒരു പെട്ടി മാത്രമായി. ആ പെട്ടിയിൽ ബോധേശ്വരൻ തനിച്ച്.
തീവണ്ടി സഞ്ചരിക്കുകയല്ലെന്ന് ബോധേശ്വരനറിഞ്ഞു. എന്നിട്ടും യാത്രയുടെ തീക്ഷ്‌ണമായ ആനന്ദം.
ഇപ്പോൾ ഇരുവശത്തും തെളിഞ്ഞ ദൃശ്യങ്ങൾക്ക് ജനാലകൾ അതിരായില്ല. പെട്ടിയുടെ മുന്നിലും പിന്നിലും ജനാലകൾ. അവയിലൂടെ റെയിലിന്റെ നീളവും ബോധേശ്വരൻ മുഴുവൻ കണ്ടു. പിന്നിട്ടതും മുന്നിൽ കിടക്കുന്നതും, ആ കാണൽ ചലനത്തെ മറികടന്ന വേഗതയായിരുന്നു. മത്തുപിടിപ്പിക്കുന്ന യാത്ര.
Generated from archived content: story4_may17.html Author: ov_vijayan
Click this button or press Ctrl+G to toggle between Malayalam and English