കാലവർഷം മുടിയഴിച്ചാടുന്നു. സൂര്യനെ കണ്ടിട്ട് ആഴ്‌ചകളായി. രാത്രി മഴ മാറുന്ന വേളയിൽ ഉയരാറുള്ള തവളകളുടെ വൃന്ദഗാനത്തിനായി കാതോർത്തു.
ഇല്ല. ഒരു തവളയുടെ ഒറ്റപ്പെട്ട ശബ്ദം പോലുമില്ല. “തറാം പിളരെ, തറാം” എന്ന് കീഴ്‌സ്ഥായിയിലും “ട്യോം…ട്യോം” എന്ന് ഉച്ചസ്ഥായിയിലും പാടാറുള്ള തവളകളെവിടെ? നെൽപ്പാടങ്ങളൾ തൂർത്തു നിവർന്നു വന്ന കോൺക്രീറ്റ് കൂടാരങ്ങൾക്കിടയിൽ ചായം പൂശിയ ഇഷ്ടികകൾ വിരിച്ച മാറ്റങ്ങൾക്കിടയിൽ തവളയ്‌ക്കിരിക്കാൻ സ്ഥലമെവിടെ?
എങ്കിലും വെറുതെ പിന്നെയും കാതോർത്ത് രാത്രിയുടെ നിശ്ശബ്ദതയെ ഭേദിച്ചത്, കള്ളനെ പേടിച്ച് റസിഡന്റ്‌സ് അസോസിയേഷൻ ഏർപ്പെടുത്തിയ സെക്യൂരിറ്റിക്കാരന്റെ ചെവി തുളയ്‌ക്കുന്ന വിസിൽ.
Generated from archived content: story6_feb2_08.html Author: kv_ramannathan