‘ചിരിക്കുന്നിട’
‘മിരിക്കുന്നിട’-
മിപ്രകാരം രണ്ടുപേരാ-
ണിടച്ചേരി തട്ടകത്തിൽ
നടനമോഹിനിമാർ.
രണ്ടുപേരും മാറ്റുരയ്ക്കും
മൽസരത്തിനു സാക്ഷിയാകാൻ
വൻജനാവലി, വന്നു നഗരം
കോൾമയിർക്കൊണ്ടൂ.
ചിരിക്കുന്നിടമാദ്യമെത്തി
പൊടിപൊടിച്ചാൾ; ജനം പക്ഷേ
പുകയ്ക്കാനുളളിടം തേടി
പുറത്തേയ്ക്കോടി.
ഇരിക്കുന്നിടമൊടുക്കം വ-
ന്നരങ്ങിൽ പിന്തിരിഞ്ഞാടി-
ത്തകർത്താൾ, ജനമവൾക്കൊപ്പം
താളമിട്ടാടി,
ചിരിക്കുന്നിട, മിരിക്കുന്നിട-
മിവർ തങ്ങളിലുളള ഭേദം
കരക്കാർക്കും ജൂറിമാർക്കും
തികച്ചും ബോധ്യം.
“ജയം, മൂലം മറക്കാതു-
ളളവർക്കെന്നു”മിതെന്നതത്ത്വം
പുരസ്കാരം കൊടുക്കുമ്പോൾ
മന്ത്രിയും ചൊല്ലീ.
Generated from archived content: poem11_aug.html Author: eezhacheri_ramachandran