മനുഷ്യജീവിതത്തിൽ നിന്ന് ഹിംസ എങ്ങനെ ഒഴിവാക്കാമെന്നാണ് കലകൾ എന്നും ആലോചിച്ചത്. വില്ലിൽ അമ്പു തൊടുക്കുന്ന പോരാളിയെക്കാൾ വില്ലടിച്ചു പാടുന്ന കലാകാരനോടാണ് സംസ്‌കാരത്തിന് അടുപ്പം.
നാട്ടിലെ വൃദ്ധനായ പാനയാശാൻ ‘ദാരികവധം’ പാട്ടിൽ ദുഷ്‌ടനായ ദാരികൻ സ്വന്തം ജീവനുവേണ്ടി കാളിയോടു യാചിക്കുന്ന ഭാഗം പാടുമ്പോൾ എപ്പോഴും കരയും. കരയുന്നതെന്തിനെന്ന് ഒരിക്കൽ ഞാൻ ചോദിച്ചു. എത്ര വലിയ ദുഷ്‌ടനായാലും കൊല്ലരുതേ, കൊല്ലരുതേ എന്നു പ്രാർത്ഥിക്കാനല്ലേ നമുക്കു പറ്റൂ എന്നായിരുന്നു ആശാൻ പറഞ്ഞത്.
Generated from archived content: essay_feb10_06.html Author: alankodu_leelakrishnan