മേഘരൂപൻ

 

അർണ്ണവത്തെപ്പോലെ അലറുന്ന
ആ മേഘരൂപനെ ആർക്കു തടുക്കാനൊക്കും!

നീതിയുടെ നാവു തുളച്ചു വചനങ്ങൾക്ക് പൂട്ടിടുന്നവർ
ഒരു പുതിയ നീതിമാന്റെ ചാട്ടവാറിന് മുന്നിൽ
ഒരു നാൾ പുറം കുനിച്ചു നിൽക്കേണ്ടി വരും.

നിഷ്കളങ്കരെ കുരിശിലേറ്റുന്ന
ദുഷിച്ചു നാറിയ അധികാരക്കസേരകൾ ഒരു നാൾ
ആക്രിക്കടയിലെ അന്ധകാരത്തിലേക്ക് തള്ളപ്പെടാതിരിക്കില്ല.

സത്യത്തിനുവേണ്ടി ജീവിതം ഉഴിഞ്ഞു വെച്ചവരെ അചഞ്ചലമായ സത്യംതന്നെ പരിരക്ഷിച്ചു കൊള്ളും.

തീപ്പന്തങ്ങളേന്തി അവരെ സ്വാഗതം ചെയ്യാം. അവരുടെ മുറിവുകളിൽ
കരുണയുടെ ലേപനം പുരട്ടാം. അവർ തളർന്നു വീഴുമ്പോൾ
അവരെ കൈകളിൽ താങ്ങിപ്പിടിക്കാം. നക്ഷത്രത്തോളം ഉയരത്തിൽ അവരെ ഉയർത്താം. ഭൂമിക്കു മാത്രമല്ല ആകാശത്തിനും അവർ
പ്രീയരത്രെ!

ഭൂമി അവരുടെ കാലൊച്ചകൾക്കായി കാതോർക്കുന്നു.
കാറ്റ് അവരുടെ മുടിനാരുകളുമായി കണ്ണാരം കളിക്കുന്നു.
സൂര്യൻ അവരുടെ കണ്ണുകളിൽ അരുണചുംബനങ്ങൾ അർപ്പിക്കുന്നു .

അവർക്കായി വിഷക്കോപ്പ തയ്യാറാക്കുന്നവൻ ഇരുളിൽ ഒളിഞ്ഞിരിപ്പുണ്ട്.
അവരുടെ ശവക്കച്ചയ്ക്കു വേണ്ടി മുൻ‌കൂർ നറുക്കിടുന്നവരെ സൂക്ഷിക്കുക.

പാടുന്ന കുയിലിനെ നിശബ്ദമാക്കാൻ,
ഒഴുകുന്ന പുഴയോട് ഒഴുകരുതെന്നു ആജ്ഞാപിക്കുവാൻ ആർക്കു കഴിയും!

അർണ്ണവത്തെപ്പോലെ അലറുന്ന
ആ മേഘരൂപനെ ആർക്കു തടുക്കാനൊക്കും

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleപിൻവിളികൾ
Next articleവിശപ്പ്
ജനനം 1955 ൽ കണ്ണൂർജില്ലയിലെ കണ്ണപുരം ഗ്രാമത്തിൽ. അഞ്ചാം വയസ്സിലുണ്ടായ ഒരു വെടിക്കെട്ടപകടത്തിൽ ആസന്നമരണാനുഭവം. സ്ഥലത്തെ ദിവ്യനായ ഡോക്ടറുടെ വിവേകംമൂലം ജീവൻ തിരിച്ചുകിട്ടി; സൗഭാഗ്യമോ ദൗര്ഭാഗ്യമോ എന്താണ് പറയേണ്ടതെന്ന് അറിയില്ല , അദ്ദേഹത്തിന്റെ കൈപ്പിഴകൊണ്ട് മറ്റൊരു കാര്യം സംഭവിച്ചു. ഇടതു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. പത്താംക്ലാസ്സിനുശേഷം ടൈപ്പട,ചുരുക്കെഴുത്തു,അക്കൗണ്ടൻസി, ജ്യോതിഷം എന്നീ ഒടിവിദ്യകൾ അഭ്യസിച്ചു. ബേക്കറി ഓവൻ സഹായി, ബിൽ കളക്ടർ, ലോഡ്ജ് മാനേജർ..ഇത്യാദി .പല പണികളിലും ഭാഗ്യം പരീക്ഷിച്ചു. ഒരു ഗതിയും കിട്ടിയില്ല. പിന്നീട് ഒരു ശരാശരി മലയാളിയുടെ തലവിധിയുമായി ഊരുചുറ്റൽ: കൊൽക്കത്ത.ഡൽഹി. ഡെഹ്റാഡൂൺ. "വേണുവിന് കഥയെഴുതുവാൻ കഴിയും, വിടാതെ കൂടിയ്‌ക്കോളൂ ". എന്നെഴുതി ഒരിക്കൽ കുഞ്ഞുണ്ണിമാഷ് അനുഗ്രഹിച്ചിരുന്നു. ആ ബലത്തിൽ എഴുതിയ ചില രചനകൾ, പുഴ മാഗസിൻ, കഥ, ദേശാഭിമാനി, കുങ്കുമം, മനോരാജ്യം,മനോരമ, മംഗളം, ബാലരമ, ചന്ദ്രിക,ചില്ല, സമയം എന്നീ പ്രസിദ്ധീകരണങ്ങളിൽ പ്രകാശമോ ഇരുളോ പരത്തി. സർഗശ്രമങ്ങൾക്കു കയ്പ്പും മധുരവുമായിരുന്നു പ്രതിഫലം.'അമ്പുനമ്പ്യാരുടെ തോക്കിനു' മനോരാജ്യത്തിന്റെ ചെറുകഥാ പുരസ്‌കാരം.കുങ്കുമത്തിൽ വന്ന കഥകളുടെ പേരിൽ പ്രൊ എം കൃഷ്ണൻ നായരുടെ നിരന്തര ശകാരം. 2010 ൽ ഓ യെൻ ജി സി ഡെഹ്‌റാഡൂണിലെ എച് ആർ എക്സിക്യൂട്ടീവ് തസ്‌തികയിൽനിന്നു വി ആർ എസ്സെടുത്തു. പ്രവാസപ്പായ ചുരുട്ടിക്കെട്ടിയതിനു ശേഷം . ഇപ്പോൾ കണ്ണപുരത്ത്‌. ഭാര്യ ശ്രിമതി പി .നളിനിയോടൊപ്പം വിശ്രമജീവിതം. രണ്ടു പെണ്മക്കൾ,സൗമ്യ.ദിവ്യ.ഇവർ വിവാഹിതരായി ബാംഗ്ലൂരിൽ കഴിയുന്നു. എഴുത്തുകാരന്റെ സ്ഥിരമേൽവിലാസം :- പി സി വേണുഗോപാലൻ, സോപാനം,, കണ്ണപുരം ഈസ്റ്റ്, പി ഓ മൊട്ടമ്മൽ, കണ്ണൂർ 670331 മൊബൈൽ 9400563338,

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English