അയ്യാള് രണ്ടുകൊല്ലം കൊണ്ടല്ലേ
വീടു പണിതേ?
മറ്റേ അങ്ങേര് കാറ് വാങ്ങി.
അയ്യാടെ മച്ചുണൻ അബ്‌കാരിയായി.
അയലോക്കം മുഴ്വനും സ്വന്തമാക്കി.
നിങ്ങള് പത്തുകൊല്ലം കൊണ്ടു മൂത്തു
നരച്ചതാ മിച്ചം.
ഭാഗ്യമോ നിർഭാഗ്യമോ
രണ്ട് പിളേളരെത്തന്നു.
കാതൊഴിഞ്ഞ് കഴുത്തൊഴിഞ്ഞ്
മനസ്സാണേൽ മൊത്തമൊഴിഞ്ഞ്
ഞാനാകെ വലഞ്ഞൂലോ.
നിങ്ങൾക്കാണെങ്കില്
ഷുഗറിനും പ്രഷറിനും അലോപ്പതി,
ഇടുപ്പെല്ലിന് ആയുർവ്വേദം.
വെപ്പുപല്ലിന്റെ പൊട്ടിച്ചിരി
എനിക്ക് സഹിക്കണില്ലെന്നേ…!
വായ്‌പ്പയും പലിശക്കടങ്ങളും
ഗതികേടിന്റെ ഗ്രൂപ്പ് കളിയും
മാങ്ങാത്തൊലി സാഹിത്യചർച്ചയും
മടുപ്പായി പിളേളരെടപ്പനേ,
ഇനിയെന്നാ തിരിച്ചു പോണേ?
Generated from archived content: poem12_nov.html Author: p_sivaprasad