ജനമനസ്സ് കീഴടക്കി നായകനായി ജീവിക്കാൻ കഴിയുക എന്നത് അത്ര എളുപ്പമുളള കാര്യമല്ല, അതും ഒരു ഭരണാധികാരിക്ക്! പക്ഷെ ഇ.കെ.നായനാർ എന്ന പച്ചയായ മനുഷ്യന് അതു കഴിഞ്ഞു. ആഢ്യ കുടുംബത്തിൽ ജനിച്ചിട്ടും അധഃസ്ഥിതന്റെ വിമോചന സമരങ്ങളിൽ മുന്നണിപ്പോരാളിയായ ആ മനുഷ്യന്റെ നർമ്മ വൈഭവത്തെ കോമാളിത്തമെന്ന് തെറ്റിദ്ധരിച്ചവർ സ്വയം വിഡ്‌ഢികളാവുകയായിരുന്നു. എല്ലാ ചിരികൾക്കും മേലെ കണ്ണീർത്തുളളികൾ ബാക്കിയാക്കി നടത്തിയ ആ യാത്രയുണ്ടല്ലോ, പ്രാണനെപോലെ കരുതി ഒപ്പം കൊണ്ടുനടന്ന പ്രത്യയശാസ്‌ത്രത്തിന്റെ ചിഹ്നങ്ങളാൽ പൊതിഞ്ഞ്, താൻ ഏറ്റവും കൂടുതൽ സ്‌നേഹിച്ച അക്ഷരത്തെ മാറോട് ചേർത്ത് പിടിച്ച് ജനമനസ്സുകളിൽ ആർദ്ര പുഷ്‌പങ്ങൾ ഒരുക്കിയ വഴികളിലൂടെ നടത്തിയ ആ യാത്ര! മരണത്തിന്റെ കാല്‌പനിക സൗന്ദര്യമാണിതെന്ന് അറിയുമ്പോഴും ആ യാത്രയുടെ അപൂർവ്വതയുണ്ടല്ലോ, അത് ഞങ്ങൾ കാണാതെ പോകുന്നില്ല. അവസാന യാത്രയിലും അക്ഷരത്തെ ഒപ്പം കൂട്ടിയവർ വേറെയുണ്ടാവില്ലല്ലോ ഈ ലോകത്ത്!
(പത്രാധിപ സമിതി)
Generated from archived content: edit_july.html
Click this button or press Ctrl+G to toggle between Malayalam and English