ഒട്ടിയ വയർ നട്ടെല്ലിനോട് ചോദിച്ചു. ‘സോഷ്യലിസത്തിലേക്ക് ഇനിയെത്ര ദൂരമുണ്ട്?’
‘എനക്ക് തെരയാത്’
അവസാനത്തെ കർഷകനും ജീവനൊടുക്കുമ്പോൾ ടിൻഫുഡും, മിനറൽ വാട്ടറുമായി രക്ഷകൻ വരുമായിരിക്കും. തലച്ചോർ പിറുപിറുക്കുന്നു.
അഞ്ചുവർഷത്തിലൊരിക്കൽ വാഗ്‌ദാനങ്ങളുമായി എത്തുന്ന വടക്കൻ കാറ്റെന്നെ ശീതീകരിക്കുമ്പോൾ ചൂണ്ടുവിരലിനോട് വ്രണം ചൊറിയാനുളള കൽപന.
കമ്യൂണിസ്‌റ്റ് മാനിഫെസ്‌റ്റോയിൽ മറച്ചുവെച്ച ബാങ്ക് പാസ്‌ബുക്ക് നോക്കി സഖാവ് പറയുന്നു.
‘നഷ്‌ടപ്പെടുവാൻ കൈവിലങ്ങുകൾ മാത്രമല്ല…. അതിനാൽ ഒന്നും കാണരുത്, കേൾക്കരുത്, മിണ്ടരുത്….’
പിന്നീട് ജനങ്ങളോട്.
‘നദീജലം വിൽക്കുന്നത് നമ്മൾ തടയാതിരുന്നത് ജലം മലിനമായതുകൊണ്ടാണ്….കുത്തകകൾ തുലയട്ടെ….നമുക്ക് മാവോയെ തിരുത്താം….വിപ്ലവത്തിന് പകരം തെരഞ്ഞെടുപ്പുകൾ ജനങ്ങളുടെ ഉൽസവമാക്കിമാറ്റാം.’
Generated from archived content: story5_july.html Author: ashokan_veluthaparambath