വര വര

 

രണ്ടറ്റം കൂട്ടിമുട്ടിച്ചാലും
ഒരറ്റം കാണാപ്പുറത്തായിരിക്കും

ഒരു നര പിഴുതെടുക്കാം
തലവരയോ?

ഒറ്റവര ഇരട്ട വരയായി
വഴി പിരിയുമ്പോൾ
ആരും നടക്കാത്ത വര പിടിക്കാം
കൂട്ടിന് ആരുമില്ലെങ്കിലെന്താ
സ്വന്തം നിഴലിനെ കൂടെ കൂട്ടാം

വരച്ച വരയിലൂടെ നടന്നാൽ,
വരും ജന്മം പഴുതാരയുടെ.
വരക്കാത്ത വരയിലൂടെ നടന്നാൽ,
വരും ജന്മം പുലിയുടെ.
വരച്ചതും വരയ്ക്കാത്തതുമായ
വരയുടെ ഗുഹ്യബിന്ദു കണ്ടെത്തിയാൽ
വരും ജന്മം പൊട്ടൻദൈവത്തിന്റെ

നേർവര ഒഴിവാക്കുക
നേരിട്ട് പറുദീസ പൂകണൊ?
വളഞ്ഞു പുളഞ്ഞ വരയിലൂടെ
സഞ്ചരിക്കാം

മണ്ണിൽ വേരുകളെപ്പോലെ
വരകളും പടർന്നിരിക്കുന്നു
പോര പോരാ എന്ന വര
പര പരാ എന്ന വര
ഹര ഹരോ എന്ന വര
കുരിശിന്റെ ചോപ്പൻവര
ചന്ദ്രക്കലയുടെ മുനവര
ശൂന്യതയുടെ ശുദ്ധവര
ഇൻക്വിലാബിന്റെ വരമുദ്ര

രണ്ടറ്റം കൂട്ടിമുട്ടിച്ചാലും
ഒരറ്റം കാണാപ്പുറത്തായിരിക്കും!

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleജുവാൻ റാമോൺ ജിമിനസിന്റെ(1881- 1958) കവിതകൾ
Next articleത്രീ റോസസ്
ജനനം 1955 ൽ കണ്ണൂർജില്ലയിലെ കണ്ണപുരം ഗ്രാമത്തിൽ. അഞ്ചാം വയസ്സിലുണ്ടായ ഒരു വെടിക്കെട്ടപകടത്തിൽ ആസന്നമരണാനുഭവം. സ്ഥലത്തെ ദിവ്യനായ ഡോക്ടറുടെ വിവേകംമൂലം ജീവൻ തിരിച്ചുകിട്ടി; സൗഭാഗ്യമോ ദൗര്ഭാഗ്യമോ എന്താണ് പറയേണ്ടതെന്ന് അറിയില്ല , അദ്ദേഹത്തിന്റെ കൈപ്പിഴകൊണ്ട് മറ്റൊരു കാര്യം സംഭവിച്ചു. ഇടതു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. പത്താംക്ലാസ്സിനുശേഷം ടൈപ്പട,ചുരുക്കെഴുത്തു,അക്കൗണ്ടൻസി, ജ്യോതിഷം എന്നീ ഒടിവിദ്യകൾ അഭ്യസിച്ചു. ബേക്കറി ഓവൻ സഹായി, ബിൽ കളക്ടർ, ലോഡ്ജ് മാനേജർ..ഇത്യാദി .പല പണികളിലും ഭാഗ്യം പരീക്ഷിച്ചു. ഒരു ഗതിയും കിട്ടിയില്ല. പിന്നീട് ഒരു ശരാശരി മലയാളിയുടെ തലവിധിയുമായി ഊരുചുറ്റൽ: കൊൽക്കത്ത.ഡൽഹി. ഡെഹ്റാഡൂൺ. "വേണുവിന് കഥയെഴുതുവാൻ കഴിയും, വിടാതെ കൂടിയ്‌ക്കോളൂ ". എന്നെഴുതി ഒരിക്കൽ കുഞ്ഞുണ്ണിമാഷ് അനുഗ്രഹിച്ചിരുന്നു. ആ ബലത്തിൽ എഴുതിയ ചില രചനകൾ, പുഴ മാഗസിൻ, കഥ, ദേശാഭിമാനി, കുങ്കുമം, മനോരാജ്യം,മനോരമ, മംഗളം, ബാലരമ, ചന്ദ്രിക,ചില്ല, സമയം എന്നീ പ്രസിദ്ധീകരണങ്ങളിൽ പ്രകാശമോ ഇരുളോ പരത്തി. സർഗശ്രമങ്ങൾക്കു കയ്പ്പും മധുരവുമായിരുന്നു പ്രതിഫലം.'അമ്പുനമ്പ്യാരുടെ തോക്കിനു' മനോരാജ്യത്തിന്റെ ചെറുകഥാ പുരസ്‌കാരം.കുങ്കുമത്തിൽ വന്ന കഥകളുടെ പേരിൽ പ്രൊ എം കൃഷ്ണൻ നായരുടെ നിരന്തര ശകാരം. 2010 ൽ ഓ യെൻ ജി സി ഡെഹ്‌റാഡൂണിലെ എച് ആർ എക്സിക്യൂട്ടീവ് തസ്‌തികയിൽനിന്നു വി ആർ എസ്സെടുത്തു. പ്രവാസപ്പായ ചുരുട്ടിക്കെട്ടിയതിനു ശേഷം . ഇപ്പോൾ കണ്ണപുരത്ത്‌. ഭാര്യ ശ്രിമതി പി .നളിനിയോടൊപ്പം വിശ്രമജീവിതം. രണ്ടു പെണ്മക്കൾ,സൗമ്യ.ദിവ്യ.ഇവർ വിവാഹിതരായി ബാംഗ്ലൂരിൽ കഴിയുന്നു. എഴുത്തുകാരന്റെ സ്ഥിരമേൽവിലാസം :- പി സി വേണുഗോപാലൻ, സോപാനം,, കണ്ണപുരം ഈസ്റ്റ്, പി ഓ മൊട്ടമ്മൽ, കണ്ണൂർ 670331 മൊബൈൽ 9400563338,

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here