തമിഴ് നാട്ടിലാണെൻറെ അസ്ഥിരഗേഹം,
അവിടേക്കെൻറെ വണ്ടിയോടിച്ചു ഞാൻ പോകെ,
മഴക്കാറും വെറിയൻ കാറ്റും പുരകൾക്കുമേലെ
ഉണങ്ങാനിട്ട തുണികളെ ഭ്രാന്തമായ് പറത്തീടവെ,
എൻറെ വഴിമുടക്കി ഒരു രഥയാത്ര
ഒരു ദേവിയുടെ തീർത്ഥയാത്ര
രഥാഗ്രേ സ്വയം മറന്നാടും ഭക്തരുടെ
ത്വരിതനൃത്താടനപദസുധ
വഴിമാറി ഞാൻ നിന്നു നിസ്തബ്ദനായി,
അവൾ പറയുന്നതിന്നപ്പുറമെന്തുണ്ടെനിക്ക്?
അവൾ പറയട്ടെ, ജഗദ് ജനനി, ഞാനമ്മേ,
നിൻ പാട്ടിലാടുന്നവൻ, നിൻ സ്തുതി പാടുന്നവൻ
വരൂ നീ, ഈ സായാഹ്നത്തിലൊരു കൊടുങ്കാറ്റായ്
ഗഗനം പൊളിച്ചാർക്കുമൊരിടിമിന്നലായ്
എൻറെ ബോധത്തിന്നന്തസ്മിതമെ
നിന്നെയെപ്പഴുമറിയുമെനിക്ക് ഭയമെന്തിനി?
ഞാൻ വഴിമാറി നിൽപൂ, പോകെൻ ജഗൻമോഹിനീ
നിൻ സ്വർണ്ണരഥത്തിൽ, ഒരു ഭകതിഭ്രാന്തമാം ഘോഷയാത്രയിൽ
നിനക്ക് വഴി തന്നുനിൽക്കും ഞാനറിവു
നിനക്കെവിടെയും പോകാനാവില്ലിനി
നീയെൻറെ അന്തസ്മിതത്തിലൊരിക്കലും
കെടാനാവാത്ത വിദ്യുത് സ്മൃതി
ഞാനാം സ്വയംബോധശാശ്വതശക്തി
എന്നിലെന്നും ബന്ധിനി നീ ഞാനാം രഥയാത്രിണി