‘ഹ്വിഗ്വിറ്റ‘ എന്ന തന്റെ കഥയുടെ തലക്കെട്ടിന്മേൽ അവകാശമില്ലാതെ പോകുന്നത് ദു:ഖകരമാണെന്ന് കഥാകൃത്ത് എന്‍. എസ് മാധവന്‍. സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രമാകുന്ന ഹിഗ്വിറ്റ എന്ന സിനിമയുടെ ടൈറ്റിൽ പോസ്റ്റർ വന്നതിന് പിന്നലെയാണ് കഥാകാരൻ്റെ ട്വീറ്റ്.
എഴുത്തുകാരനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് സാമൂഹിക മാധ്യമത്തിൽ രംഗത്ത് എത്തിയത്.
‘മലയാള സിനിമ എക്കാലവും എഴുത്തുകാരെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും മാത്രമേ ചെയ്തിട്ടുള്ളൂ. അനേകം തലമുറകള്‍ അവരുടെ സ്‌കൂള്‍ തലത്തില്‍ പഠിച്ച എന്റെ കഥയുടെ തലക്കെട്ടില്‍ എനിക്കുള്ള അവകാശം മറികടന്നു കൊണ്ട് ഒരു സിനിമ ഇറങ്ങുന്നു. ഒരു ഭാഷയിലെയും ഒരു എഴുത്തുകാരനും എന്റെയത്ര ക്ഷമിച്ചിരിക്കില്ല. എഴുത്തുകാരന്‍ എന്ന നിലയില്‍ എനിക്ക് ഇത്രയേ പറയാനുള്ളൂ, ഇത് ദു:ഖകരമാണ്,’ എന്‍ എസ് മാധവന്‍ ട്വീറ്റ് ചെയ്തു.
മാധവനും ആ പേരിനുമേൽ പൂർണ്ണമായ അവകാശമില്ലെന്നും തന്നത്താൻ സൃഷ്ടിച്ച തലക്കെട്ടിന് മാത്രമേ പകർപ്പവകാശം ഉള്ളൂ എന്നുമാണ് എഴുത്തുകാരനെതിരെയുള്ള വിമർശനം.